നിലമ്പൂരിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജ് മത്സരിക്കും
സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വാർത്താ സമ്മേളനത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വാർത്താ സമ്മേളനത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. വെള്ളിയാഴ്‌ച ചേർന്ന സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റാണ് സ്വരാജിനെ സ്ഥാനാർഥിയായി നിശ്ചയിച്ചത്.
നിലവിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്. നിയമസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരി ച്ചിരുന്നു. നിലമ്പൂർ സ്വദേശിയായ സ്വരാജ് വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് ഉയർന്ന് വന്നത്. ദേശാഭിമാനി റസിഡൻ്റ് എഡിറ്ററാണ്.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ലാ സെക്രട്ടറി, ഡിവൈഎഫ് സംസ്ഥാന പ്രസിഡൻ്റ്, സെക്രട്ടറി, അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 2016–2021 ൽ കാലഘട്ടത്തിൽ തൃപ്പൂണിത്തുറയിലെ നിയമസഭാംഗമായിരുന്നു. ഡിവൈഎഫ്‌ഐ മുഖമാസിക യുവധാരയുടെ എഡിറ്റർ പദവിയും വഹിച്ചിട്ടുണ്ട്.
മികച്ച വാഗ്‌മിയും നിരവധി പുസ്‌തങ്ങളുടെ രചയിതാവുമാണ്. ആനുകാലികങ്ങളിലും പത്രങ്ങളിലുമുൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ‘ക്യൂബ ജീവിക്കുന്നു, പൂക്കളുടെ പുസ്‌തകം, മരണം കാത്ത് ദൈവങ്ങൾ” തുടങ്ങിയവയാണ് പ്രധാന കൃതികൾ. നിലമ്പൂർ പോത്തുകല്ല് പതാർ സുമാനിവാസിൽ പി എൻ മുരളീധരൻ്റെയും പി ആർ സുമാംഗിയമ്മയുടേയും മകനാണ്. ഭാര്യ:സരിത.