നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മണ്ഡലത്തിലെത്തും
കോടതിപ്പടിയിൽ നടക്കുന്ന ഇടതുമുന്നണി കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

നിലമ്പൂർ :മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിലമ്പൂരിലെത്തും. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വൈകിട്ട് നിലമ്പൂർ കോടതിപ്പടിയിൽ നടക്കുന്ന ഇടതുമുന്നണി കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പിവി അൻവർ അടക്കം ഉയർത്തുന്ന രാഷ്ട്രീയ വിമർശനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ മറുപടിയ്ക്കായി രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്.
മണ്ഡലത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായുള്ള കൂടിക്കാഴ്ചയാണ് ഇടതു സ്ഥാനാർത്ഥി സ്വരാജ് ഇന്ന് നടത്തുക. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ്. യുഡിഎഫിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇന്ന് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ബിജെപി തിരഞ്ഞെടുപ്പ് ചിത്രത്തിൽ ഉണ്ടാകുമോ എന്നതിൽ ഇന്ന് അന്തിമ തീരുമാനം പ്രഖ്യാപിക്കും.
ബിജെപി സംസ്ഥാന നേതൃത്വം മൂന്ന് പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പ്രാദേശിക നേതാക്കളാണ് പട്ടികയിലുള്ളത്. ഇന്ന് കേന്ദ്ര നേതൃത്വവുമായി ആലോചിച്ചു അന്തിമ തീരുമാനം എടുക്കും. ബിഡിജെഎസുമായും ചർച്ച ചെയ്യും. ബിഡിജെഎസ് സംസ്ഥാന കൗൺസിൽ യോഗവും ഇന്ന് കോട്ടയത്ത് ചേരുന്നുണ്ട്. രാവിലെ 10.30ന് പാർട്ടി പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളിയുടെ അധ്യക്ഷതയിലാണ് യോഗം. മുഴുവൻ ജില്ലാ പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുക്കും.