ബലിപെരുന്നാൾ അവധി മാറ്റിയതിനെതിരെ പ്രതിഷേധവുമായി സംഘടനകൾ
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

കോഴിക്കോട്: സംസ്ഥാനത്ത് നാളെ (6ന്) പ്രഖ്യാപിച്ച ബക്രീദ് അവധി മാറ്റിയതിനെതിരെമുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം സർക്കാരിനെതിരെ രംഗത്ത് വന്നു. അദ്ധ്യാപക സംഘടനയായ കെപിഎസ്‌ടിഎയും വിമർശനവുമായി രംഗത്തെത്തി. നാളത്തെ പെരുന്നാൾ അവധി ഇന്ന് റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമാണെന്ന് ഷാഫി പറമ്പിൽ എംപിയും പ്രതികരിച്ചു. വിദ്യാർത്ഥികളുടെ ബക്രീദ് അവധി കവർന്നത് പ്രതിഷേധാർഹമാണെന്ന് കെപിഎസ്ടിഎ പറഞ്ഞു. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് വെള്ളിയാഴ്ച ബക്രീദ് അവധിയാണ്. ഈ ദിവസം ഒഴിവാക്കിയാണ് പ്രവൃത്തി മണിക്കൂറുകൾ കണക്കാക്കിയിട്ടുള്ളത്. എന്നിട്ടും യാതൊരു കാരണവുമില്ലാതെ വിദ്യാർത്ഥികൾക്ക് വെള്ളിയാഴ്‌ച ബക്രീദ് അവധി നിഷേധിച്ചത് വിവേചനപരവും പ്രതിഷേധാർഹവു മാണെന്ന് കെപിഎസ്ടിഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ശനിയാഴ് അവധിയുള്ള വിദ്യാർത്ഥികൾക്ക് ബക്രീദിന് ഒരു ദിവസം പോലും അവധി നൽകാത്ത സാഹചര്യമാണ് വിമർശനത്തിന് ഇടയാക്കിയത്. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് പ്രഖ്യാപിച്ചിട്ടുള്ള വെള്ളിയാഴ്ച അവധി നിലനിർത്തി കുട്ടികൾക്ക് മതപരമായ കാര്യങ്ങൾക്ക് സമയം അനുവദിക്കണമെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.