കോരപ്പുഴ മണ്ണിട്ട് നികത്തുന്നത് തടയും: ബിജെപി
അഴീക്കൽ ക്ഷേത്രത്തിന് എതിർവശത്താണ് കോരപ്പുഴ നികത്തുന്നതെന്ന് ആരോപണം

എലത്തൂർ: കോരപ്പുഴയുടെ അഴിക്കൽ ഭാഗത്ത് ഭുവനേശ്വരി ക്ഷേത്രത്തിന് എതിർവശത്ത് നാല് മീറ്ററിൽ അധികം വീതിയിൽ അഴിക്കൽ പാലം വരെ അനധികൃതമായി നടത്തുന്ന മണ്ണിട്ട് നികത്തൽ തടയുമെന്നും കോരപ്പുഴ സംരക്ഷിക്കുമെന്നും ബി.ജെ.പി അറിയിച്ചു. പ്രദേശത്തെ ചില വ്യക്തികളുടെ കൂടി ഒത്താശയോടെ ആണ് ഇത്തരത്തിൽ ഒരു പ്രവൃത്തി നടന്നു വരുന്നതെന്നും ബി.ജെ.പി ആരോപിച്ചു.സ്വകാര്യ വ്യക്തികൾ കൈവശം വച്ചിരിക്കുന്ന സ്ഥലം ഇടക്കാലത്ത് മറ്റൊരാൾ വാങ്ങിയിരുന്നു. അതിനുശേഷമാണ് തീരദേശ നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തികൊണ്ട് നിർമ്മാണ പ്രവൃത്തി തുടങ്ങിയത്. ഈ നിർമ്മാണ പ്രവർത്തനങ്ങൾക്കും പുഴ നികത്തലിനും പഞ്ചായത്തിൻ്റെയും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും മൗനാനുവാദം ഉണ്ടെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
നാടിന്റെ സ്വത്തായ കോരപ്പുഴ എന്ത് വില കൊടുത്തും സംരക്ഷിക്കും എന്നും അതിനാവശ്യമായ പ്രതിഷേധ പരിപാടികൾ ബി.ജെ.പി വരും ദിവസങ്ങളിൽ സംഘടിപ്പിക്കും എന്നും സ്ഥലം സന്ദർശിച്ച ബി.ജെ.പി നേതാക്കളായ എംകെ പ്രസാദ്, അഭിൻ അശോകൻ, പ്രഗീഷ് ലാൽ, സി പി പ്രജീഷ് എന്നിവർ പറഞ്ഞു.