'വ്യക്തിഹത്യ താങ്ങാനായില്ല, ആത്മഹത്യയ്ക്ക് ശ്രമിച്ച ബിജെപി പ്രവര്‍ത്തക
ആര്‍എസ്എസ് പ്രാദേശിക നേതാക്കൾ പുറത്തിറങ്ങാൻ കഴിയാത്ത വിധം അപവാദം പറഞ്ഞു
തിരുവനന്തപുരം: പ്രാദേശിക ആര്‍എസ്എസ് നേതാക്കള്‍ക്കെതിരെ ആരോപണവുമായി തിരുവനന്തപുരം നെടുമങ്ങാട് നഗരസഭയിൽ സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ശാലിനി അനിൽ. മഹിളാ മോര്‍ച്ച നോര്‍ത്ത് ജില്ലാ സെക്രട്ടറിയായ ശാലിനി അനിൽ ആണ് സീറ്റ് നിഷേധിച്ചതിനെതുടര്‍ന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് ചികിത്സക്കുശേഷം വീട്ടിൽ തിരിച്ചെത്തിയ ശാലിനി അനിൽ പറഞ്ഞു. വ്യക്തിഹത്യ താങ്ങാനായില്ലെന്നും ആർ.എസ്.എസ് പ്രാദേശിക നേതാക്കൾ വ്യക്തിഹത്യ നടത്തിയെന്നും ശാലിനി അനിൽ ആരോപിച്ചു. ഇല്ലാത്ത പല കാര്യങ്ങളും പറഞ്ഞ് അപമാനിച്ചു. പുറത്തിറങ്ങാൻ കഴിയാത്ത മട്ടിൽ അപവാദം പറഞ്ഞു. അവര്‍ ഉദ്ദേശിച്ച വ്യക്തിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കാതിരുന്നതോടെയാണ് വ്യക്തിഹത്യ ചെയ്തത്. കുടുംബത്തെ മൊത്തത്തിൽ വ്യക്തിഹത്യ ചെയ്തു.
വ്യക്തിപരമായി പലരോടായി അപവാദം പറഞ്ഞു നടക്കുകയായിരുന്നു. നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത വിധമായിരുന്നു വ്യാജ പ്രചാരണം. ഭര്‍ത്താവിനോടും തന്നോടും ചിലര്‍ ഇക്കാര്യം അറിയിച്ചിരുന്നു. നെടുമങ്ങാട് പനങ്ങോട്ടേല വാർഡിൽ ബിജെപി നേതൃത്വം തന്നെയാണ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, തനിക്ക് സീറ്റ് കിട്ടിയാലും ജയിക്കരുതെ ന്നായിരുന്നു ചിലരുടെ താൽപര്യം. ഇതുസംബന്ധിച്ച് നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു. പ്രാദേശിക ആർഎസ്എസ് നേതൃത്വത്തിന് മാത്രമാണ് താൻ സ്ഥാനാര്‍ത്ഥിയാകുന്നതിൽ എതിര്‍പ്പുണ്ടായിരുന്നതെന്നും വ്യക്തിഹത്യ താങ്ങാനാവാതെയാണ് ഇത്തരമൊരു കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നും ശാലിനി അനിൽ പറഞ്ഞു. തുടര്‍ന്നുള്ള കാര്യങ്ങള്‍ പ്രസ്ഥാനം പറയുന്നതുപോലെ ചെയ്യുമെന്നും ശാലിനി അനിൽ പറഞ്ഞു.
നെടുമങ്ങാട് നഗരസഭ പനക്കോട്ടല വാർഡിൽ പ്രതീക്ഷിച്ച സ്ഥാനാർത്ഥിത്വം കിട്ടിയില്ലെന്നാണ് ശാലിനിയുടെ പരാതി. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച ശാലിനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം നെടുമങ്ങാട് മുൻസിപ്പാലിറ്റിയിലെ അവസാനഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി ഇന്ന് പുറത്തിറക്കും. പനങ്ങോട്ടേല വാർഡിൽ ശാലിനി സനിലിന് തന്നെയാണ് സാധ്യതയെന്നാണ് ബിജെപി പ്രാദേശിക നേതാക്കൾ പറയുന്നത്.

