വടകരയിൽ വോട്ട് മാറി ചെയ്ത എൽഡിഎഫ് അംഗത്തിന്റെ വീടിനുനേരെ ആക്രമണം
വീടിന്റെ വാതിലിന് അരികെ സ്റ്റീൽ ബോംബു വച്ചെങ്കിലും പൊട്ടാത്തത് കാരണം അത്യാഹിതം ഒഴിവായി
കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിനിടെ മാറി വോട്ട് ചെയ്ത എൽഡിഎഫ് അംഗത്തിന്റെ വീടിനുനേരെ ആക്രമണം. ആർജെഡി അംഗമായ രജനിയുടെ ചോമ്പാലയിലെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ വാതിലിന് അരികെ സ്റ്റീൽ ബോംബുവെച്ചെങ്കിലും പൊട്ടാത്തത് കാരണം വലിയ അത്യാഹിതം ഒഴിവായി. വീടിന്റെ ജനൽ ചില്ലുകൾ തകർത്തിട്ടുണ്ട്. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാറി വോട്ട് ചെയ്തെങ്കിലും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തന്നെ രജനി വോട്ട് ചെയ്‌തിരുന്നു. രജനിയുടെ വോട്ട് മാറിയത് കാരണം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചിരുന്നു. ഇരു മുന്നണികൾക്കും ഏഴു സീറ്റുകൾ വീതമാണ് ബ്ലോക്ക് പഞ്ചായത്തിലുള്ളത്. വോട്ട് മാറി ചെയ്തതിന് തുടർന്ന് രജനിയെ ആർ ജെ ഡി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
രജനിയുടെ വീടിനു നേരെയുണ്ടായത് സിപിഎമ്മിന്റെ ആസൂത്രിത ആക്രമണമാണെന്ന് കെകെ രമ എംഎൽഎ ആരോപിച്ചു. ഇടതുപക്ഷത്തുള്ള ഒരു നേതാവിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. അബദ്ധത്തിൽ വോട്ട് മാറി ചെയ്തതിന്റെ പേരിലാണ് സിപിഎമ്മിന്റെ ആക്രമണമെന്നും കെകെ രമ ആരോപിച്ചു. വോട്ട് മാറി ചെയ്‌ത സംഭവത്തിൽ ഇന്നലെയാണ് ആർജെഡി രജനി തെക്കെ തയ്യിലിനെ സസ്പെൻഡ് ചെയത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്യം നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് നടപടി. ഇന്നലെ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജനകീയ മുന്നണി സ്ഥാനാർത്ഥി കോട്ടയിൽ രാധാകൃഷ്‌ണന് രജനി വോട്ട് ചെയ്യുകയും രാധാകൃഷ്‌ണൻ ജയിക്കുകയും ചെയ്തിരുന്നു. എൽഡിഎഫ് അംഗത്തിന്റെ വോട്ട് ലഭിച്ചതോടെ വടകര ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ പദവി യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. നറുക്കെടുപ്പിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം സിപിഎമ്മിന് ലഭിച്ചു.

