മുസ്ലിം ലീഗ് നേതാവിനെ വാട്സാപ്പിലൂടെ അപകീർത്തിപ്പെടുത്തിയതിന് ജില്ലാ പോലീസ് മേധാവിക്ക് പരാതി
മഹല്ല് ജമാഅത്തിന്റെ പേരിൽ വ്യാജ ഗ്രൂപ്പ് ഉണ്ടാക്കി വിദ്വേഷ പ്രചരണം
നടുവണ്ണൂർ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് - സംസ്ഥാന കൗൺസിലർ, ഇന്റഗ്രേറ്റഡ് മെഡിക്കൽ ബ്രദർഹുഡ് - കേരള സംസ്ഥാന കമ്മിറ്റി അംഗം, സി എച്ച് സെൻ്റർ -കോഴിക്കോട് സെക്രട്ടി, തണൽ ചാരിറ്റബിൾ ട്രസ്റ്റ്- ജില്ലാ കോർഡിനേറ്റർ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ ബപ്പൻകുട്ടി നടുവണ്ണൂരിനെ വാട്സാപ്പിലൂടെയും മറ്റും അപകീർത്തിപ്പെടുത്തുകയും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു പൊതു സമൂഹത്തിൽ ഇകഴ്ത്തി കാട്ടാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് സൈബർ കുറ്റകൃത്യ നിയമപ്രകാരം കോഴിക്കോട് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി.
നടുവണ്ണൂർ കോയക്കാട്ടേരി വീട്ടിൽ എൻ വി ഇബ്രാഹിം എന്നയാൾ ക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വിദേശത്തുള്ള ഇദ്ദേഹത്തിൻറെ സഹോദരൻ അഡ്മിൻ ആയ "മുള്ളമ്പത്ത് മഹല്ല് ജമാഅത്ത് " എന്ന 209 അംഗങ്ങളുള്ള ഗ്രൂപ്പിൽ തനിക്കെതിരെ അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു വെന്ന് പരാതിയിൽ പറയുന്നു. അവശരും രോഗികളുമായവർക്ക് പൊതുജനങ്ങൾ നൽകുന്ന സഹായം സ്വന്തം ഉപയോഗത്തിന് മാറ്റുന്നതായി ഗ്രൂപ്പിലൂടെ പ്രചരിപ്പിച്ചെന്നും പരാതിയിൽ ഉണ്ട്. നടുവണ്ണൂർ മുള്ളമ്പത്ത് മഹല്ല് ജമാഅത്ത് എന്ന പേരിൽ ഉണ്ടാക്കിയ വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇവ നടന്നതെന്നും പരാതിയിൽ പറയുന്നു. എന്നാൽ മുള്ളമ്പത്ത് മഹല്ലിന് ഇത്തരം ഒരു ഗ്രൂപ്പില്ലെന്നും മഹല്ല് ഭാരവാഹികൾ ആരും തന്നെ ഈ ഗ്രൂപ്പിൽ അംഗമല്ലെന്നും മഹല്ല് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഗ്രൂപ്പിലൂടെ വന്ന കാര്യങ്ങൾ മറ്റ് ഗ്രൂപ്പുകളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിപ്പിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുമെന്നും പരാതിക്കാരൻ പറയുന്നുണ്ട്. ആകയാൽ ഇയാൾക്കെതിരെയും വ്യാജ പേരിൽ ഗ്രൂപ്പ് പ്രവർത്തിപ്പിച്ച അഡ്മിനെതിരെയും സൈബർ നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നും അന്യായക്കാരൻ പറഞ്ഞു. മുസ്ലിംലീഗിന്റെ സമുന്നത നേതാവും നിസ്സാർത്ഥനായ ജീവകാരുണ്യ പ്രവർത്തകനുമായ ബപ്പൻകുട്ടി നടുവണ്ണൂരിനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത് പ്രതിഷേധാർഹവും അപലപനീയവും ആണെന്ന് നടുവണ്ണൂർ ടൗൺ മുസ്ലിം ലീഗ് ഭാരവാഹികളായ എം കെ പരീദ്, പി.കെ. ഇബ്രാഹിം എന്നിവർ പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നടുവണ്ണൂരിലെ ഒമ്പതാം വാർഡിൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മുസ്ലിംലീഗിലെ ഏതാനും പ്രവർത്തകർ ചേർന്ന് റബൽ സ്ഥാനാർത്ഥിയെ നിർത്തി പ്രവർത്തിച്ചതിന്റെ തുടർച്ചയാണ് പുതിയ സംഭവ വികാസങ്ങൾ എന്ന് കരുതപ്പെടുന്നു. തിരഞ്ഞെടുപ്പിൽ റബൽ സ്ഥാനാർത്ഥിക്കും പ്രവർത്തകർക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ഇതിൻറെ പേരിൽ അച്ചടക്ക ലംഘനം നടത്തിയ ഏതാനും പ്രവർത്തകർക്കെതിരെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി നടപടി എടുത്തിരുന്നു.

