വെർച്വൽ സ്വർഗത്തിൽ ജീവിക്കുന്ന സൈബർ കൂട്ടം കാര്യമറിയാതെ വിമർശിക്കുന്നു: മറുപടിയുമായി സച്ചിദാനന്ദൻ
താൻ നടത്തിയ സാമൂഹിക ഇടപെടലുകൾ എടുത്തു പറഞ്ഞ് സച്ചിദാനന്ദൻ
കൊച്ചി: തുടർഭരണം വേണ്ട എന്ന പ്രസ്താനയ്ക്ക് പിന്നാലെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കവി കെ സച്ചിദാനന്ദൻ. വെർച്വൽ മൂഢസ്വർഗത്തിൽ ജീവിക്കുന്ന സൈബർ ആൾക്കൂട്ടം കാര്യമറിയാതെയാണ് തന്നെ വിമർശിക്കുന്നതെന്നും പറയാൻ ശ്രമിച്ച കാര്യങ്ങളുടെ ആഴം മനസിലാക്കാതെയാണ് വിമർശനമെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. ജനാധിപത്യം എങ്ങനെ മരിക്കുന്നുവെന്ന് മാർക്സിസ്റ്റ് ചിന്തകൻ ജാക് റാൻസിയർ എഴുതിയിരുന്നു. ആ ചിന്തകളാണ് താൻ പറഞ്ഞത്. കാണപ്പെടാത്തവരെ കാണണം, കേൾക്കപ്പെടാത്തവരുടെ ശബ്ദമാകണം എന്നാണ് മാർക്സിസം.
വാക്കുകളിലെ പൊരുൾ ആരും മനസിലാക്കിയില്ലെന്നും താൻ നടത്തിയ സാമൂഹിക ഇടപെടലുകൾ എടുത്തുപറഞ്ഞ് സച്ചിദാനന്ദൻ വിമർശിച്ചു. ഉപരി മധ്യ വർഗത്തെ തൃപ്തിപ്പെടുത്തുന്നത് മാർക്സിസത്തിന് ചേർന്നതല്ല എന്നും ന്യൂനപക്ഷങ്ങൾ, ദരിദ്രർ, തൊഴിലാളികൾ തുടങ്ങിയവരെ പരിഗണിക്കുന്നതാണ് മാർക്സിസം നിലനിൽക്കാനുള്ള മാർഗമെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.

