സംസ്ഥാന സർക്കാരിൻറെ നവ കേരള സര്‍വ്വേ റദ്ദാക്കി
രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വ്വേ പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി: നവകേരള സര്‍വ്വേയില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി. നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രീയ കാമ്പയിനുകളുടെ മറവില്‍ സര്‍വ്വേ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. സാമ്പത്തിക നിയമത്തിന്റെ വ്യതിചലന മാണിതെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളതു കേള്‍ക്കാനുള്ള പദ്ധതി എന്ന നിലയ്ക്കായിരുന്നു നവകേരള സര്‍വ്വേ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
സിപിഐഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് സര്‍ക്കാര്‍ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് ഹൈക്കോടതി നടപടിക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ആദിവാസി ഉന്നതികളില്‍ എത്തി ലഘുലേഖ വിതരണം ചെയ്യാന്‍ പറഞ്ഞിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

