അഗസ്റ്റിൻ കാരക്കടയ്ക്ക് വിടയേകി നിറകണ്ണുകളോടെ കൂരാച്ചുണ്ട് ഗ്രാമം
ആദരസൂചകമായി കൂരാച്ചുണ്ട് ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടു
കൂരാച്ചുണ്ട്: മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവു മായിരുന്ന അഗസ്റ്റ്യൻ കാരക്കടയ്ക്ക് വിങ്ങുന്ന ഓർമ്മകളോടെ നാട് വിടനൽകി. പരേതനോടുള്ള ആദരസൂചകമായി വൈകിട്ട് 4.30 മുതൽ 5.30 വരെ കൂരാച്ചുണ്ട് ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടു. കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടന്നു.ഇന്ന് വൈകിട്ട് 4.50-ന് മകൻ പോളി കാരക്കടയുടെ ഭവനത്തിൽ ആരംഭിച്ച മൃതസംസ്ക്കാര ശുശ്രൂഷകൾക്ക് താമരശ്ശേരി രൂപത മെത്രാൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമ്മികത്വം വഹിച്ചു. സംസ്കാര ശുശ്രൂഷകൾക്ക് ശേഷം പള്ളിമുറ്റത്തുനിന്ന് ആരംഭിച്ച മൗനറാലി പേരാമ്പ്ര റോഡ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന സർവ്വകക്ഷി അനുശോചനയോഗത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ പങ്കെടുത്തു.
ഓകെ അമ്മദ്, നിജേഷ് അരവിന്ദ്, ജോസ് വെളിയത്, നിസാം കക്കയം, സന്ദീപ് കളപ്പുരയ്ക്കൽ, ജലീൽ കുന്നുംപുറത്ത്, സൂപ്പി തെരുവത്ത്, കുര്യൻ ചെമ്പനാനി, വി.ജെ. സണ്ണി, കുഞ്ഞമ്മദ്, വിൽസൺ പാത്തിച്ചാലിൽ, ജോബി വാളിയം പ്ലാക്കൽ, അരുൺ ജോസ് , ജോസഫ് വെട്ടുകല്ലേൽ, സണ്ണി പാരഡൈസ് തുടങ്ങിയവർ സംസാരിച്ചു. കൂരാച്ചുണ്ടിന്റെ പുരോഗതിക്കായി അദ്ദേഹം നടത്തിയ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ വരുംതലമുറയ്ക്കും വലിയൊരു മാതൃകയാണെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അനുസ്മരിച്ചു.ഗ്രാമത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ-സാംസ്കാരിക മേഖലകളിലെ മുന്നേറ്റം എന്നിവയിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. കൂരാച്ചുണ്ടിനെ ഇന്നത്തെ നിലയിലേക്ക് ഉയർത്തുന്നതിൽ അദ്ദേഹം കാട്ടിയ ആവേശവും അർപ്പണബോധവും എന്നും ഓർമ്മിക്കപ്പെടുമെന്ന് യോഗം വിലയിരുത്തി.

