സര്‍ക്കാരിന് ആശ്വാസം; ഡിഎ സന്ദേശത്തില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി
ഒപ്പമെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ എന്താണ് തെറ്റ് എന്ന് ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡി എ സന്ദേശം അയച്ചതില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണ നിര്‍വ്വഹണത്തിന്റെ ഭാഗമാണ് ഇതെല്ലാം. ഭരണനിര്‍വ്വഹണത്തിന്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡി എ സ്വകാര്യതയുടെ ലംഘനമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതുസംബന്ധിച്ചുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കിയവര്‍ക്ക് നന്ദിസന്ദേശം അയയ്ക്കാനും ഹെെക്കോടതി അനുമതി നൽകി.
ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ എന്താണ് തെറ്റ് എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. ഡിഎ സന്ദേശത്തില്‍ എന്താണ് നിയമ വിരുദ്ധത. ക്ഷേമരാഷ്ട്രത്തില്‍ ഭരണനിര്‍വ്വഹണം എളുപ്പമാക്കുന്നതിനാണ് സാങ്കേതിക വിദ്യ. മുഖ്യമന്ത്രിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നല്ല, ഐടി മിഷന്റെ അക്കൗണ്ടില്‍ നിന്നാണ് ഡിഎ സന്ദേശം അയച്ചത്. മൂന്നാംകക്ഷിയല്ല സന്ദേശം അയയ്ക്കുന്നത്. ഇത് നല്ല ഭരണ നിര്‍വ്വഹണത്തിന്റെ ഭാഗമല്ലേയെന്നുമായിരുന്നു ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചത്.

