എലത്തൂരിൽ എ കെ ശശീന്ദ്രൻ തന്നെ എൻസിപി സ്ഥാനാർത്ഥി; തീരുമാനമെടുത്ത് ശരദ് പവാർ
തന്റെ പേരാണോ പ്രശ്നം എന്ന് മുക്കം മുഹമ്മദ്
കോഴിക്കോട്: എലത്തൂരിൽ മന്ത്രി എ കെ ശശീന്ദ്രൻ തന്നെ മത്സരിക്കും. കുട്ടനാട്ടിൽ നിലവിലെ എംഎൽഎയായ തോമസ് കെ തോമസ് തന്നെ മത്സരിക്കും. എൻസിപിയുടെ സ്ഥാനാർത്ഥി പട്ടിക ശരത് പാവാർ എൽഡിഎഫ് കൺവീനർക്ക് കൈമാറി.ഭിന്നതയും വിഭാഗീയതയ്ക്കുമിടെയാണ് എൻസിപിയിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയായത്. എ കെ ശശീന്ദ്രനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ സ്ഥാനാർത്ഥിയാക്കണം എന്നാണ് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ശശീന്ദ്രൻ മണ്ഡലം വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.
സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കേണ്ട ഇന്ന് മുക്കം മുഹമ്മദ് പ്രത്യേക കൺവെൻഷനും വിളിച്ചു ചേർത്തിരുന്നു. ശശീന്ദ്രനെതിരെ രൂക്ഷ വിമർശനമാണ് കൺ വെൻഷനിൽ ഉണ്ടായത്. തന്റെ പേരാണോ പ്രശ്നം എന്നാണ് സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിൽ മുക്കം മുഹമ്മദ് ചോദിച്ചത്. പിന്നാലെ മുക്കം മുഹമ്മദിനെ എൻസിപി സ്ഥാനാർത്ഥിയാക്കണം എന്ന പ്രമേയം അവതരിപ്പിച്ചിരുന്നു. ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ടാണ് എൻസിപിയിൽ പ്രധാനമായും പ്രശ്നങ്ങൾ ഉടലെടുത്തത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ചേര്‍ന്ന എന്‍സിപി യോഗത്തിൽ നിന്ന് ശശീന്ദ്രനോട് മാറിനിൽക്കാൻ പി സി ചാക്കോ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ശശീന്ദ്രൻ ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.

