വടകരയിൽ എൻഡിഎ വിമത സ്ഥാനാർത്ഥിയുടെ പത്രിക തള്ളി
പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാൻ കാരണം
വടകര: വടകര നിയമസഭ മണ്ഡലത്തിലെ എൻ.ഡി.എ റിബൽ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി ശ്യാംരാജിന്റ പത്രികയാണ് തള്ളിയത്. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ശ്യാംരാജ് വടകരയിൽ ബി.ജെ.പിയയ്ക്കെതിരെ മത്സരംഗത്തേക്ക് വന്നത്.
പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാൻ കാരണമെന്നാണ് പ്രാഥമിക വിവരം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ഇന്നലെ വൈകുന്നേരമാണ് ശ്യാംരാജ് പത്രിക നൽകിയത്. മുൻ ചോറോട് പതിനേഴാം വാർഡ് മെമ്പറും ബി.ജെ.പി വടകര നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചോറോട് ബ്ലോക്ക് ഡിവിഷൻ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ബി.ജെ.പിയുടെ വടകരയിലെ പ്രമുഖ നേതാക്കളായ വിനിഷ് പുതുപ്പണം, അറക്കിലാട് ഗണേശ് എന്നിവർക്ക് ഒപ്പമാണ് നോമിനേഷൻ നൽകിയത്.
ശ്യാം രാജിന്റ സ്ഥാനാർത്ഥിത്വം നേതൃത്വത്തിന് തലവേദനയായി മാറിയിരുന്നു. പത്രിക തള്ളിയത് ആശ്വാസമായെങ്കിലും ഔദ്യോഗിക സ്ഥാനാത്ഥി അഡ്വ.കെ. ദിലീപിനെതിരെ മേഖലയിൽ ഏറെ സ്വാധീനമുള്ള നേതാവ് രംഗത്തെത്തിയത് ബി.ജെ.പിയിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയിട്ടുണ്ട്.

