കുറ്റ്യാടിയിൽ എൽഡിഎഫ് സ്ഥാനാർഥി കെ.പി കുഞ്ഞമ്മദ് കുട്ടിയുടെ പ്രചരണ ബോർഡുകൾ അഴിച്ചുമാറ്റിയതായി പരാതി
സംഭവത്തിന് പിന്നിൽ യുഡിഎഫ് പ്രവർത്തകരാണെന്നാണ് എൽഡിഎഫ്
കുറ്റ്യാടി: എൽഡിഎഫ് കുറ്റ്യാടി നിയോജകമണ്ഡലത്തിലെ സ്ഥാനാർഥി കെ.പി കുഞ്ഞമ്മദ് കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാപിച്ച ബോർഡുകൾ അജ്ഞാതർ അഴിച്ചുമാറ്റി. തോടന്നൂർ ബ്ലോക്ക് ഓഫീസ് പരിസരത്ത് സ്ഥാപിച്ചിരുന്ന പ്രചാരണ ബോർഡുകളാണ് അഴിച്ചുമാറ്റിയതായി കണ്ടെത്തിയത്. ഇത് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 20-ാം തീയതി സ്ഥാപിച്ച ബോർഡുകൾ 22-ാം തീയതി പുലർച്ചെ 2.10ഓടെ അഴിച്ചു കൊണ്ടു പോയതായി സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നു. സംഭവത്തിന് പിന്നിൽ യുഡിഎഫ് പ്രവർത്തകരാണെന്നാണ് എൽഡിഎഫ് നേതാക്കൾ ആരോപിക്കുന്നത്.
സമാധാനപരമായ അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബോർഡുകൾ മോഷ്ടിച്ചതെന്നും എൽ.ഡി.എഫ് ആരോപിച്ചു. സംഭവത്തിൽ എൽഡിഎഫ് പ്രവർത്തകർ വടകര പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

