യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം:അടിയന്തര നടപടിക്ക് നിര്‍ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഇന്ന് ഒരു മണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം
ആലപ്പുഴ: കായംകുളം എംഎല്‍എ യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അടിയന്തര നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. നടപടി എടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഇന്ന് ഒരു മണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം. കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇര്‍ഷാദാണ് യു പ്രതിഭയ്ക്കെതിരെ സ്ത്രീ വിരുദ്ധപരാമർശം നടത്തിയത്. ശരീര അഴക് വില്‍പ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു വെന്നായിരുന്നു യു പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം. വാക്ചാരുതയും വില്‍പ്പനയ്ക്ക് വെച്ചിരിക്കുക യായിരുന്നുവെന്ന് ഇര്‍ഷാദ് ആക്ഷേപിച്ചിരുന്നു. യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ പ്രസംഗത്തിലായിരുന്നു പരാമര്‍ശം. എന്നാല്‍ തന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും വേദനിപ്പിച്ചെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു വെന്നുമായിരുന്നു വിവാദത്തിന് പിന്നാലെ ഇര്‍ഷാദ് പ്രതികരിച്ചത്.
പരാമര്‍ശം വിവാദമായതിന് പിന്നാലെ എ ഇര്‍ഷാദിനെതിരെ മുസ്‌ലിം ലീഗ് നടപടി സ്വീകരിച്ചിരുന്നു. യുഡിഎഫ് കായംകുളം നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും എ ഇര്‍ഷാദിനെ നീക്കുകയും പകരം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എച്ച് ബഷീര്‍ കുട്ടിയെ നിയമിക്കുകയും ചെയ്തു. അന്വേഷണ വിധേയമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

