കൂരാച്ചുണ്ടിൽ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ സംഘർഷം; മെമ്പർക്ക് മർദനം
പരിക്കേറ്റ മെമ്പറെ പ്രാഥമിക ചികിത്സയ്ക്ക് വിധേയനാക്കി
കൂരാച്ചുണ്ട്: സമാധാനപരമായി തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന കൂരാച്ചുണ്ട് പഞ്ചായത്തിലെ എരപ്പാംതോട്ടിൽ രാഷ്ട്രീയ സംഘർഷം. യുഡിഎഫ് പ്രവർത്തകൻ ബിനു ആനിക്കാടിനെ സിപിഎം പ്രവർത്തകർ മർദിച്ചതായാണ് പരാതി. എൽഡിഎഫ് സ്ഥാനാർഥി കെ.എം.സച്ചിൻദേവിന്റെ പര്യടനത്തിന് പിന്നാലെയാണ് സംഭവം നടന്നത്. സ്ഥാനാർഥിയുടെ പര്യടനം കഴിഞ്ഞ് മടങ്ങിയതിന് പിന്നാലെ, അങ്ങാടിയിൽ സ്ഥാപിച്ചിരുന്ന യുഡിഎഫ് സ്ഥാനാർഥിയുടെ ഫ്ളക്സ് ബോർഡ് സിപിഎം പ്രവർത്തകർ അഴിച്ചുമാറ്റാൻ ശ്രമിച്ചു. ഇത് മൊബൈൽ ഫോണിൽ പകർത്തിയെന്ന് ആരോപിച്ചാണ് ബിനുവിനെതിരെ ആക്രമണമുണ്ടായത്. പരിക്കേറ്റ ബിനുവിനെ പ്രാഥമിക ചികിത്സയ്ക്ക് വിധേയനാക്കി.
സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം അക്രമ രാഷ്ട്രീയത്തെ പൊതുജനം തിരിച്ചറിയുമെന്നും അക്രമികളെ ഒറ്റപ്പെടുത്തണമെന്നും പ്രതിഷേധ യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.

