ആരോഗ്യ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നിന്നും രാജി.
അധികാരമേറ്റ് രണ്ടു മാസത്തിനുള്ളിൽ ആരോഗ്യ മന്ത്രി കെ.മുരളീധരന്റെ പേഴ്സണൽ സ്റ്റാഫിൽ നിന്നും രണ്ട് പേർ രാജി വെച്ചു.
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി ഒന്നര മാസത്തിനിടെ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ രണ്ടുപേര്‍ രാജിവെച്ചു, ഒരാൾ വിട്ടുപോയി. എം.എല്‍.എ ആയിരുന്നപ്പോഴടക്കം മുരളീധരനൊപ്പമുണ്ടായിരുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീലാല്‍, അസി. പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദ് രാജ് എന്നിവരാണ് മന്ത്രി ഓഫിസ് ചുമതലകളിൽനിന്ന് രാജിവെച്ചത്.ഇവർക്ക് പകരം നിയമനങ്ങള്‍ നടത്തി. ശ്രീലാല്‍ സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായി വിരമിച്ചയാളാണ്. തുടക്കത്തില്‍ മാധ്യമ ചുമതലയിൽ ഒരാള്‍ എത്തിയെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹവും മടങ്ങി. ഈ തസ്തികയിലും മറ്റൊരാളെ നിയമിച്ചു.
പതിവിന് വിപരീതമായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ഡോക്ടറെ നിയമിച്ചിരുന്നു. ഇദ്ദേഹവുമായുള്ള അഭിപ്രായവ്യത്യാസമാണ് ചില രാജികള്‍ക്ക് പിന്നിലെന്ന് പറയപ്പെടുന്നു. എന്നാല്‍, രാത്രി വൈകിയും ജോലിയില്‍ തുടരേണ്ടിവരുന്ന സാഹചര്യത്തിലാണ് രാജിയെന്ന് വിട്ടുപോയവർ പറയുന്നു.

