ലക്ഷദ്വീപിൽ കേന്ദ്ര സർക്കാറിന്റെ പിരിച്ചുവിടൽ
ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നിരവധി ഉദ്യോഗസ്ഥരെ പിരിച്ചു വിടുകയും ഡിഗ്രി കോഴ്സുകൾ നിർത്തലാക്കുകയും ചെയ്തു.
കൊച്ചി : ലക്ഷദ്വീപിൽ വീണ്ടും കേന്ദ്ര സർക്കാറിന്റെ കടുംവെട്ട്. നിരവധി ഉന്നത ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിടുകയും കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ വെട്ടിക്കുറക്കുകയും ചെയ്തു. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് നിർബന്ധിത വിരമിക്കൽ. പിരിച്ചുവിടപ്പെടുന്നവർക്ക് മൂന്നുമാസത്തെ ശമ്പളവും അലവൻസും നൽകും. കഴിഞ്ഞദിവസം 47 പേരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. തൊട്ടുപിന്നാലെ, വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കി വിദ്യാഭ്യാസ വകുപ്പ് നടപടിയും വന്നു. അലോട്ട്മെൻ്റിന് തലേന്ന് സർക്കാർ കോളജുകളിലെ കോഴ്സുകൾ വെട്ടിക്കുറച്ചു. ആന്ത്രോത്ത്, കടമത്ത്, മിനിക്കോയ് കോളേജുകളിലെ കോഴ്സുകളാണ് വെട്ടിക്കുറച്ചത്. ബിഎ പൊളിറ്റിക്കൽ സയൻസ്, ബിഎ ഇംഗ്ലീഷ്, ബി.വോക് കോഴ്സുകൾ ഒഴിവാക്കി. അതേസമയം, കോഴ്സുകൾ വെട്ടി കുറയ്ക്കാനുള്ള കാരണം വിശദീകരിച്ചിട്ടില്ല.

