ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
ഇന്നത്തെ പ്രധാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ. സിദ്ധാർഥ് ആന്റി റാഗിംഗ് നിയമം, സിദ്ധാർഥ് ഡിസ്ട്രസ് ആപ്പ് രൂപീകരണം, 10000 കോടിയുടെ നിക്ഷേപം കൊണ്ടു വരൽ, 200 മെഗാവാട്ട് വൈദ്യുതി വാങ്ങൽ തുടങ്ങിയവയാണ്.
തിരുവനന്തപുരം : മന്ത്രിസഭായോഗ തീരുമാനങ്ങൾ (22/7/2026)
➡️ സംസ്ഥാനത്തെ കോളേജുകളിലും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് തടയുന്നതിനായി പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചു. വയനാട് വെറ്റിനറി കോളേജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥിന്റെ പേരിൽ 'സിദ്ധാർഥ് ആന്റി റാഗിങ് നിയമം' നടപ്പാക്കും.
➡️റാഗിങ് സംബന്ധിച്ച പരാതികൾ വിദ്യാർഥികൾക്ക് എളുപ്പത്തിൽ അധികൃതരെ അറിയിക്കാൻ 'സിദ്ധാർഥ് ഡിസ്ട്രസ് ആപ്പ്' രൂപീകരിക്കും.
➡️ പ്രതിസന്ധിയിലായ പരമ്പരാഗത കയർ മേഖലയെ സംരക്ഷിക്കുന്നതിനായി ഓണക്കാലത്ത് സംസ്ഥാനതലത്തിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. കെട്ടിക്കിടക്കുന്ന കയർ ഉത്പന്നങ്ങൾ വിറ്റഴിച്ച് മേഖലയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതു ലക്‌ഷ്യംവച്ച് സർക്കാർ സ്ഥാപനങ്ങളും പൊതുജനങ്ങളും കുറഞ്ഞത് ഒരു കയർ ഉത്പന്നമെങ്കിലും വാങ്ങി ഈ സംരംഭത്തിന്റെ ഭാഗമാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
➡️ സംസ്ഥാനത്ത് വ്യവസായ, അടിസ്ഥാനസൗകര്യ വികസന മേഖലകളിൽ 10,000 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രതീക്ഷിക്കുന്നു. പോർട്ട് സിറ്റി, ഏവിയേഷൻ ഹബ്, സ്‌പേസ് ഇക്കോണമി തുടങ്ങിയ മേഖലകളിലാണ് പുതിയ നിക്ഷേപങ്ങൾ പ്രതീക്ഷിക്കുന്നത്. കൊച്ചിയിൽ ഓഷ്യനേറിയവും ഇന്റർനാഷണൽ മാരിടൈം മ്യൂസിയവും സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുന്നു.
➡️ ഓപ്പൺ മാർക്കറ്റിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും വൈദ്യുതി ഉപഭോഗ വർധനയുമാണ് പ്രധാന കാരണങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം 61 ശതമാനമായിരുന്ന അണക്കെട്ടുകളിലെ ജലനിരപ്പ് ഇത്തവണ 28 ശതമാനമായി കുറഞ്ഞു. അതേസമയം, പ്രതിദിന വൈദ്യുതി ആവശ്യകതയിൽ ഏകദേശം 1,000 മെഗാവാട്ടിന്റെ വർധനയുണ്ടായി. ഈ സാഹചര്യം മറികടക്കാൻ ഓപ്പൺ മാർക്കറ്റിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചു.
➡️ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായ വിതരണം വേഗത്തിലാക്കി. രണ്ട് മാസത്തിനിടെ 21000-ത്തിലധികം അപേക്ഷകൾ തീർപ്പാക്കി.
➡️ അടിയന്തര ശസ്ത്രക്രിയ ആവശ്യമായ കുട്ടികൾക്കും വയനാട് ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങളിൽപ്പെട്ടവർക്കും കാലതാമസമില്ലാതെ സഹായം ലഭ്യമാക്കാൻ പ്രത്യേക നിർദേശം നൽകി.

