മുഖ്യമന്ത്രിക്കെതിരെ വിമർശന വുമായി എഴുത്തുകാരി ശാരദക്കുട്ടി
അടുക്കള ജോലികളും പരമ്പരാഗത ഭക്ഷണ രീതികളും മകന്റെ ഭാര്യയ്ക്ക് പകർന്നു കൊടുക്കണമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെയാണ് വിമർശിച്ചത്
പത്തനംതിട്ട: അടുക്കള ജോലികളും പരമ്പരാഗത ഭക്ഷണരീതികളും മകന്റെ ഭാര്യക്ക് പകർന്നു നൽകണമെന്ന് അമ്മമാരെ ഓർമ്മിപ്പിച്ച മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരേ രൂക്ഷ വിമർശനവുമായി എഴുത്തുകാരി ശാരദക്കുട്ടി. ചുമ്മാതല്ല, ജന്തർ മന്ദിറിലെ സമരപ്പന്തലിലെ പെൺകുട്ടികളുടെ സമരവീറും വീര്യവും കണ്ട് വാപൂട്ടി മുഖം കൊടുക്കാതെ ഇരുന്നത്. ഇവിടം വരെയേ വണ്ടി എത്തിയിട്ടുള്ളു", എന്നായിരുന്നു ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വെറുതെ വായിച്ചിട്ടു കാര്യമില്ല, ബുദ്ധി ഒന്ന് നന്നായി കഴുകി ഉണക്കിയെടുക്കണമെന്നും അവർ വിമർശിച്ചു. അമ്മു ദീപയുടെ ഒരു കവിതയും ഇതിനൊപ്പം ശാരദക്കുട്ടി പങ്കുവച്ചിട്ടുണ്ട്. 14-ാമത് 'പമ്പ' സാഹിത്യോത്സവം ചെങ്ങന്നൂർ ഡി ചാർളി പമ്പ റെമിനിസൻസിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. ‘കല ഉൾപ്പെടെ പരമ്പരാഗതമായ എല്ലാം നിലനിർത്തേണ്ടതാണ്.
മുൻ തലമുറകൾ നമുക്കു പകർന്നു തന്നു. പക്ഷേ ഇന്ന് ആരും അടുത്ത തലമുറയ്ക്കു പകർന്നു നൽകുന്നില്ല. ഞാൻ ചില അമ്മമാരോടു പരാതി പറയും. ചില അമ്മമാർ പ്രത്യേക ഡിഷ് ഉണ്ടാക്കും. പക്ഷേ അവരുടെ മക്കൾക്കു അതു പകർന്നു കൊടുക്കുന്നില്ല, ആ മക്കൾക്കോ മകന്റെ ഭാര്യയായി വരുന്ന ആൾക്കെങ്കിലുമോ ആ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞു കൊടുക്കണം’ എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. ലിംഗവ്യത്യാസമില്ലാതെ എല്ലാവരും പാചകം അറിഞ്ഞിരിക്കണമെന്നും മുഖ്യമന്ത്രിയുടേതു സ്ത്രീവിരുദ്ധ പരാമർശമാണെന്നുമാണ് വിമർശനം ഉയരുന്നത്.

