കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജിന് 100 എംബിബിഎസ് സീറ്റ് അനുവദിക്കും
തിരുവനന്തപുരത്ത് ആരംഭിക്കുന്ന കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജിന് 100 എംബിബിഎസ് സീറ്റ് അടുത്ത അധ്യായന വർഷത്തേക്ക് അനുവദിച്ചതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: കെ. കരുണാകരൻ മെമ്മോറിയൽ ഗവ. മെഡിക്കൽ കോളജിൽ അടുത്ത അധ്യയന വർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനം അനുവദിക്കാമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, സംസ്ഥാന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘവുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളജായ കെ. കരുണാകരൻ മെമ്മോറിയലിൽ, കോടികൾ മുടക്കി 10വർഷം മുമ്പ് കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടും എം.ബി.ബി.എസ് പഠനം ആരംഭിക്കാൻ കഴിയാതെ പോയത് കുറ്റകരമായ അനാസ്ഥയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനോടകം 1,100 കുട്ടികൾക്ക് ഇവിടെ എം.ബി.ബി.എസ് പഠനത്തിന് അവസരമൊരുങ്ങുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ആദ്യമായി ജനറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ ആരംഭിക്കുന്നതിനുള്ള പ്രൊപോസൽ സമർപ്പിക്കാൻ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രികൾ കേന്ദ്രീകരിച്ച് ട്രോമ കെയർ സെന്റർ ആരംഭിക്കാനുള്ള സഹായവും കേന്ദ്രമന്ത്രി ഉറപ്പ് നൽകി. കേന്ദ്രസർക്കാരിന്റെ ഇൻഷ്വറൻസിന്റെ പരിധി ഉയർത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്രമന്ത്രി അംഗീകരിച്ചു. കേരളത്തിലെ മൂന്ന് മെന്റൽ ഹെൽത്ത് സെന്ററുകളുടെയും നിലവാരം ഉയർത്തുന്നതിന് ആവശ്യമായ സഹായം നൽകുമെന്നും പെൺകുട്ടികൾക്ക് എച്ച്.പി.വി വാക‍്‍സിൻ നൽകുന്നതിനും കേന്ദ്രസഹായം ഉറപ്പു നൽകിയിട്ടുണ്ട്

