പത്തു വർഷത്തിനുശേഷം യുഡിഎഫ് യോഗം ക്ലിഫ് ഹൗസിൽ
കഴിഞ്ഞ പത്ത് വർഷം യുഡിഎഫ് അധികാരത്തിൽ ഇല്ലാത്തതുകൊണ്ടാണ് ക്ലിഫ്ഹൗസിൽ യോഗം ചേരാത്തത്. ഇപ്പോൾ മാധ്യമപ്രവർത്തകർക്കും ക്ലിഫ് ഹൗസിൽ പ്രവേശിക്കാം
തിരുവനന്തപുരം: 10 വര്‍ഷത്തിനുശേഷമുള്ള ആദ്യ യുഡിഎഫ് യോഗമായിരുന്നു ഇന്നലെ ക്ലിഫ് ഹൗസില്‍ ചേര്‍ന്നത്. ഇതാണ് ചാനലുകള്‍ ചൂണ്ടിക്കാട്ടിയത്. 10 വര്‍ഷം ഭരണത്തിനു പുറത്തായിരുന്നതിനാലാണ് യുഡിഎഫ് യോഗം അവിടെ ചേരാന്‍ കഴിയാതിരുന്നത്.
എന്നാല്‍ മാധ്യമങ്ങള്‍ പറയാതിരുന്ന ഒരു അപൂര്‍വ്വത ഉണ്ടായി; 10 വര്‍ഷത്തിനുശേഷം ആദ്യമായാണ് തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസില്‍ കയറുന്നതെന്നതാണ് ആ അപൂര്‍വ്വത. അക്കാര്യം മാത്രം ചാനലുകള്‍ എടുത്തു പറഞ്ഞതുമില്ല.
പത്ത് വര്‍ഷം മുമ്പ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പിന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ലിഫ് ഹൗസ് കണി കാണേണ്ടി വന്നിട്ടില്ല. ക്ലിഫ് ഹൗസിന് രണ്ടു കി.മി. അകലെ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ തന്നെ മാധ്യമ പ്രവര്‍ത്തകരെ തടയാന്‍ ബാരിക്കേഡ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ക്ലിഫ് ഹൗസില്‍ വച്ച് നടക്കുന്ന ഇടതുമുന്നണി യോഗങ്ങളില്‍ ഉള്‍പ്പെടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. കഴിവതും ക്ലിഫ് ഹൗസിലേയ്ക്ക് വിഐപികള്‍ ഒഴികെയുള്ളവര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നതാണ് വസ്തുത.
എന്നാല്‍ വിഡി സതീശന്‍ മുഖ്യമന്ത്രിയായി ക്ലിഫ് ഹൗസിലെത്തിയതോടെ അത്തരം നിയന്ത്രണങ്ങളൊക്കെ മാറി. ക്ലിഫ് ഹൗസില്‍ നടന്ന യുഡിഎഫ് യോഗം ചിത്രീകരിക്കാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുമതി ലഭിച്ചു. അത് ഇന്ന് ക്ലിഫ് ഹൗസിലെത്തിയ മാധ്യമ പ്രവര്‍ത്തകരും ആവോലം ആസ്വദിക്കുന്ന കാഴ്ചകള്‍ കാണാമായിരുന്നു. പല മാധ്യമ പ്രവര്‍ത്തകരും കൂട്ടമായി നിന്നും സെല്‍ഫിയെടുത്തുമൊക്കെയാണ് ഇന്ന് ലഭിച്ച 'സ്വാതന്ത്ര്യം'മണിക്കൂറുകളോളം ആഘോഷിച്ചത്.

