ഡി എം കെ മുൻമന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിലും സ്ഥാപനങ്ങളിലും വിജിലൻസ് റെയ്ഡ്
സെന്തിൽ ബാലാജിയുടെ സഹായികളായ സുബ്രമണി ഭാസ്കരൻ എന്നിവരുടെ വീടുകളിലും വിജിലൻസ് റെയ്ഡ് നടന്നു.
ചെന്നൈ: ഡി.എം.കെ മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ കരൂർ രാമേശ്വരപട്ടിയിലെ വസതിയിലും അനുബന്ധ കേന്ദ്രങ്ങളിലും വിജിലൻസ് റെയ്ഡ്. അദ്ദേഹത്തിന്റെ സഹായികളായ സുബ്രഹ്മണി, ഭാസ്കരൻ എന്നിവരുടെ വീടുകളിലും അദ്ദേഹവുമായി അടുപ്പമുള്ളവരുടെ വീടുകളിലും പരിശോധന നടന്നു. മാതാപിതാക്കളെയും ചോദ്യം ചെയ്തു. കരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ടാസ്മാക് മാനേജറുടെ ഓഫിസിലും സെന്തിൽബാലാജി ചെന്നൈയിൽ താമസിച്ചിരുന്ന ഹോട്ടൽമുറിയിലും റെയ്ഡ് അരങ്ങേറി.
വിജയ് സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ സെന്തിൽ ബാലാജിക്ക് കഴിഞ്ഞ ദിവസമാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ഇദ്ദേഹത്തിന്റെ പേരിൽ സർക്കാർ ജോലി നിയമനത്തിന് കോഴ വാങ്ങൽ, ടാസ്മാക്കിൽ 1,000 കോടിയുടെ അഴിമതി, ട്രാൻസ്ഫോർമറുകൾ വാങ്ങിയതിൽ 397 കോടിയുടെ ക്രമക്കേട് എന്നിവയുൾപ്പെടെ നിരവധി കേസുകളുണ്ട്.

