വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത ജീവനക്കാരും പെൻഷൻകാരും നടപടി നേരിടേണ്ടിവരും
സഹപ്രവർത്തകരെ ജാമ്യം നിർത്തി വായ്പ എടുത്ത് അടക്കാതിരിക്കുന്ന ജീവനക്കാരുടെ പെൻഷൻ തടയുന്ന കർശന നടപടിയുമായി സർക്കാർ
തിരുവനന്തപുരം: സഹപ്രവർത്തകരെ ജാമ്യ നിർത്തി ബാങ്കുകളിൽ നിന്നും സഹകരണ സംഘങ്ങളിൽ നിന്നും എടുത്ത വായ്പകൾ തിരിച്ചടയ്ക്കാതെ വിരമിക്കുന്ന സർക്കാർ ജീവനക്കാരുടെ പെൻഷൻ തടയാൻ സർക്കാർ തീരുമാനിച്ചു. സർവീസ് കാലയളവിലെ വഞ്ചനാപരമായ ഇത്തരം പെരുമാറ്റങ്ങൾ സർവീസ് ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കിയാണ് ഈ നടപടി.
കേരള സർവീസ് റൂളിലെ (KSR) ചട്ടം 2 എ പ്രകാരം ജീവനക്കാർ സർവീസ് കാലയളവിൽ നല്ല പെരുമാറ്റം ഉറപ്പാക്കേണ്ടതുണ്ട്. വായ്പ അടയ്ക്കാതെ ജാമ്യക്കാരെ കബളിപ്പിക്കുന്നത് ഈ ചട്ടത്തിന്റെ ലംഘനമായി കണക്കാക്കും. പെൻഷൻ തടഞ്ഞുവെക്കുന്നതിനുള്ള നടപടികൾക്ക് പി എസ് സി യുടെ അംഗീകാരവും നേടിയിട്ടുണ്ട്
സെക്രട്ടറിയേറ്റ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും 60 ലക്ഷം രൂപ വായ്‌പയെടുത്തു തിരിച്ചടക്കാതിരുന്ന അഡിഷണൽ സെക്രട്ടറിക്കെതിരെ ലഭിച്ച പരാതിയിലാണ് സർക്കാർ നടപടി. എടുത്ത വായ്പയുടെ കുടിശിക തീർക്കാതെ ഇദ്ദേഹത്തിന് പെൻഷൻ അനുവദിക്കരുതെന്ന് സർക്കാർ ഉത്തരവായി. വായ്പയെടുത്ത് അടക്കാതെ മുങ്ങുന്ന ജീവനക്കാർക്ക് താക്കീതാണ് സർക്കാർ നടപടി.

