താമരശ്ശേരിയിലെ ഫ്രഷ് കട്ട് കമ്പനി അറവു മാലിന്യ സംസ്കരണ പ്ലാന്റ് മാറ്റി സ്ഥാപിക്കും
താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ പ്ലാന്റ് അവിടെ നിന്നും മാറ്റി സ്ഥാപിക്കാൻ വ്യവസായ-ഐടി വകുപ്പുമന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുമായുള്ള ചർച്ചയിൽ ധാരണയായി
താമരശ്ശേരി: താമരശ്ശേരിക്കടുത്ത് കട്ടിപ്പാറ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്റ്റ് എന്ന അറവു മാലിന്യ സംസ്കരണ പ്ലാന്റ് അവിടെ നിന്നും മാറ്റി സ്ഥാപിക്കാൻ സംസ്ഥാന വ്യവസായ , ഐ-ടി വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുമായി എം.എൽ.എമാരുടെ സാനിധ്യത്തിൽ കമ്പനി ഉടമകൾ മലപ്പുറത്ത് നടത്തിയ ചർച്ചയിൽ ധാരണ.
എന്നാൽ എത്ര ദിവസത്തിനുള്ളിൽ പ്ലാന്റ് മാറ്റി സ്ഥാപിക്കുമെന്നതു സംബന്ധിച്ച് ധാരണയിലെത്താൻ കഴിഞ്ഞില്ല. ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട് ഇരകൾക്കെതിരെ കമ്പനി ഫയൽ ചെയ്ത സ്വകാര്യ അന്യായം പിൻവലിക്കുന്നത് സംബന്ധിച്ചും ധാരണയിലെത്താൻ കഴിഞ്ഞില്ല.
മാറ്റി സ്ഥാപിക്കുന്നത് നിശ്ചിത കാലയളവിനു ളളിലാവണമെന്നും സമരകാർക്കതിരെയുള്ള കേസുകൾ പിൻവലിക്കാൻ തയ്യാറാകണമെന്നും ചർച്ചയിൽ എം.എൽ.എ മാരായ പി.കെ. ഫിറോസ് ,എം.എ റസാഖ് മാസ്റ്റർ, സി.കെ.ഖാസിം എന്നിവർ ആവശ്യപ്പെട്ടുവെങ്കിലും കമ്പനി ഉടമകൾ കൃത്യമായ മറുപടി പറഞ്ഞില്ല.
രണ്ടു കാര്യത്തിലും ധാരണയായെങ്കിലേ കമ്പനി ഉടമകൾ മുന്നോട്ടു വെച്ച ഉപാധികൾക്കു മേൽ തുടർ ചർച്ച ഉണ്ടാവുകയുള്ളുവെന്ന് പി.കെ. ഫിറോസ് എം.എൽ.എ പറഞ്ഞു.
വർഷങ്ങളായി ദുരിതമനുഭവിക്കുന്ന ആ പ്രദേശങ്ങളിലെ ജനങ്ങളെ ഇനിയും പ്രയാസപ്പെടുത്തി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ചർച്ചക്ക് ശേഷം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. കമ്പനി ഉടമകൾ ശാശ്വതമായ പരിഹാര വഴിയുമായി സമീപിച്ചാൽ അതിന് സർക്കാർ എല്ലാവിധ സഹായവും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ജനവാസമേഖലയല്ലാത്ത കൂടുതൽ സൗകര്യ പ്രദമായ മറ്റേതെങ്കിലും സ്ഥലങ്ങളിലേക്ക് പ്ലാന്റ് സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവർ സമീപിച്ചാൽ സർക്കാർ സഹകരിക്കും. വിഷയത്തിൽ കോടതി ഇടപെട്ടിട്ടുണ്ട്. കോടതിയുടെ ഉത്തരവ് പ്രദേശവാസികൾക്കും ഇരകൾക്കും എതിരാണെങ്കിൽ സർക്കാർ നിയമപരമായി തന്നെ അതിന്റെ തുടർ നടപടികളാലോചിക്കുംമെന്നും അദ്ദേഹം പറഞ്ഞു.

