headerlogo
politics

പാലക്കാട് ഡിവിഷൻ തകർക്കാനുള്ള ശ്രമം ശക്തമായിഎതിർക്കും : ഷാഫി പറമ്പിൽ

പാലക്കാട് റെയിൽവേ ഡിവിഷന്റെ കീഴിൽ വരുന്ന മംഗലാപുരം ഭാഗത്തെ മൈസൂർ ഡിവിഷനിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്നും ഇത് പാലക്കാട് ഡിവിഷന്റെ വികസനത്തെ ബാധിക്കുമെന്നും ഷാഫി പറമ്പിൽ എം പി പറഞ്ഞു

 പാലക്കാട് ഡിവിഷൻ തകർക്കാനുള്ള ശ്രമം ശക്തമായിഎതിർക്കും : ഷാഫി പറമ്പിൽ
avatar image

NDR news

23 Aug 2026 06:34 AM

വടകര:​പാലക്കാട് റെയിൽവേ ഡിവിഷന്റെ പരിധിയിലുള്ള മംഗലാപുരം പ്രദേശം മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഷാഫി പറമ്പിൽ എം.പി. പാലക്കാട് ഡിവിഷന്റെ വരുമാനത്തെയും ഭാവി വികസനത്തെയും ഗുരുതരമായി ബാധിക്കുന്ന ഈ തീരുമാനം ഉടനടി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

ആഗസ്റ്റ് 21 ന് ​റെയിൽവേ ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം (No. 2025/E&R/1(3)/1,) മംഗലാപുരം മുതൽ ഉള്ളാൾ വരെയുള്ള പ്രദേശം പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ (SWR) മൈസൂരു ഡിവിഷന് കൈമാറാനാണ് തീരുമാനം. 2026 ഒക്ടോബർ 1 മുതൽ ഈ വിഭജനം പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

 

​പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ മംഗലാപുരം മേഖലയെ വെട്ടിമുറിച്ച് മാറ്റുന്നത് ഡിവിഷന്റെ സാമ്പത്തിക ഭദ്രത തകർക്കും. ഈ വഞ്ചനാപരമായ നടപടിയിലൂടെ പാലക്കാട് ഡിവിഷന്റെ സാമ്പത്തിക വരുമാനത്തിൽ വൻ ഇടിവുണ്ടാകും. ഇത് വരുംനാളുകളിൽ ഡിവിഷന് കീഴിൽ നടക്കേണ്ട വികസന പ്രവർത്തനങ്ങളെയും അടിസ്ഥാന സൗകര്യ വികസനങ്ങളെയും സാരമായി ബാധിക്കും.

 

​ഡിവിഷനെ ഘട്ടംഘട്ടമായി ഇല്ലാതാക്കാനും അതിന്റെ പ്രാധാന്യം കുറയ്ക്കാനുമുള്ള റെയിൽവേയുടെ വിഭാഗീയ നിലപാടാണ് ഇതിലൂടെ പുറത്തുവരുന്നത്.ഇവിടെ ജോലി ചെയ്യുന്ന നൂറു കണക്കിന് മലയാളി ജീവനക്കാർക്കും ഈ നീക്കം തിരിച്ചടിയാകും. പാലക്കാട് ഡിവിഷന്റെ സമ്പൂർണ്ണ തകർച്ചയ്ക്കും വരുംനാളുകളിലെ വിഭജനത്തിനും വഴിതെളിക്കുന്ന ഈ അനീതിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്കും നിയമപരമായ പോരാട്ടങ്ങൾക്കും നേതൃത്വം നൽകുമെന്നും ജനപ്രതിനിധികളെയും ജനങ്ങളെയും അണിനിരത്തി ഇതിനെ പ്രതിരോധിക്കുമെന്നും ഷാഫി പറമ്പിൽ എം.പി അറിയിച്ചു.

NDR news
23 Aug 2026 06:34 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents