headerlogo
politics

ഓണം വിപണി മികച്ച വിറ്റുവരവുമായി സപ്ലൈക്കോ

ഉത്രാടം വൈകിട്ട് വരെയുള്ള വിറ്റുവരവിൽ 422 കോടിയുടെ സർവ്വകാല റെക്കോർഡാണ് സപ്ലൈകോ നേടിയത്

 ഓണം വിപണി മികച്ച വിറ്റുവരവുമായി സപ്ലൈക്കോ
avatar image

NDR news

26 Aug 2026 10:57 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണത്തെ ഓണം വിപണിയിൽ മികച്ച മുന്നേറ്റവുമായി സപ്ലൈകോ. ഉത്രാട ദിനത്തിൽ വൈകീട്ട് നാല് മണി വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 422.17 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവാണ് നടന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ കണക്കാണിത്.

       കഴിഞ്ഞ വർഷം ഇതേ കാലയളവിലെ സപ്ലൈകോയുടെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു. ഇതിൽ നിന്നാണ് ഇത്തവണ 422 കോടി പിന്നിട്ടുള്ള ചരിത്രനേട്ടം. ആകെ വിറ്റുവരവിൽ 268.89 കോടി രൂപ നോൺ-സബ്സിഡി ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെയും 153.49 കോടി രൂപ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെയുമാണ് ലഭിച്ചത്. ഈ മാസം ഒന്നു മുതൽ 25 വരെയുള്ള ദിവസങ്ങളിൽ മാത്രം 350.21 കോടിയുടെ റെക്കോർഡ് വിൽപ്പനയാണ് നടന്നത്.

        നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിക്കാതെയും ജനപ്രിയ ഉൽപ്പന്നങ്ങൾക്ക് വില കുറച്ചു നൽകിയുമാണ് സപ്ലൈകോ ഈ വിപണി നേട്ടം സ്വന്തമാക്കിയത്. 13 ഇനം അവശ്യ സബ്സിഡി സാധനങ്ങൾക്ക് ഇത്തവണ വില കൂട്ടിയിരുന്നില്ല. കൂടാതെ ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ് തുടങ്ങിയവയ്ക്ക് സബ്സിഡി നിരക്കിൽ കൂടുതൽ ഇളവ് നൽകുകയും ചെയ്തു. ജനപ്രിയ ഉൽപ്പന്നമായ ശബരി വെളിച്ചെണ്ണയ്ക്ക് 20 രൂപയാണ് ഇത്തവണ കുറച്ചത്. കഴിഞ്ഞ വർഷം വെളിച്ചെണ്ണ വിൽപനയിലൂടെ മാത്രം 100 കോടി രൂപ സപ്ലൈകോയ്ക്ക് ലഭിച്ചിരുന്നു. സാധനങ്ങൾക്ക് വില കുറച്ചിട്ടും വിറ്റുവരവിൽ വലിയ വർധനവ് ഉണ്ടായത്, ജനങ്ങൾ സപ്ലൈകോയെ കൂടുതൽ ആശ്രയിച്ചതിന്റെ തെളിവാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

      സംസ്ഥാനത്തുടനീളം വിപുലമായ രീതിയിലാണ് ഇത്തവണ സപ്ലൈകോ വിപണന മേളകൾ സംഘടിപ്പിച്ചത്. മൂന്ന് മെഗാ ട്രേഡ് ഫെയറുകൾ, 11 ജില്ലാ ഫെയറുകൾ, 126 അസംബ്ലി ഫെയറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ മേളകളിലൂടെയും മറ്റ് ഔട്ട്‌ലെറ്റുകളിലൂടെയുമായി 40 ലക്ഷത്തിലധികം പേരാണ് ഇത്തവണ സപ്ലൈകോയുടെ സേവനം പ്രയോജനപ്പെടുത്തിയത്. ജനങ്ങളുടെ ഈ വലിയ പങ്കാളിത്തമാണ് സർവകാല റെക്കോർഡിലേക്ക് സപ്ലൈകോയെ നയിച്ചത്.

NDR news
26 Aug 2026 10:57 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents