കാന്തപുരത്തെ പരോക്ഷമായി പിന്തുണച്ച് കെ ടി ജലീൽ
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ സ്‌ത്രീ വിരുദ്ധ പ്രസ്താവനയെ പരോക്ഷമായി പിന്തുണച്ച് എംഎൽഎ കെ ടി ജലീൽ
മലപ്പുറം: പൊതുവേദികളിലെ സ്ത്രീ സാന്നിധ്യത്തെ വിമര്‍ശിച്ചുകൊണ്ട് സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പ്രസ്താവനയെയും പണ്ഡിതസഭ ഇറക്കിയ സര്‍ക്കുലറിനെയും പിന്തുണച്ച് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ കെ.ടി.
ജലീല്‍. മതപണ്ഡിതന്മാര്‍ മതശാസനകളുമായി ബന്ധപ്പെട്ടാണ് കാര്യങ്ങള്‍ പറയുന്നത് എന്നും, അഭിപ്രായ പ്രകടനത്തിനുള്ള അവരുടെ സ്വാതന്ത്ര്യത്തെ ആര്‍ക്കും നിഷേധിക്കാനാകില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഹൈന്ദവ സന്യാസിമാരും ക്രൈസ്തവ പാതിരിമാരും മുസ്ലിം പണ്ഡിതന്മാരും സമൂഹത്തിന്റെ ധാര്‍മ്മിക ഉന്നതി ലക്ഷ്യമാക്കിയാണ് സംസാരിക്കുന്നത്. ആധുനിക ജനാധിപത്യ സമൂഹത്തിന് അതില്‍ യോജിക്കാനും വിയോജിക്കാനും പൂര്‍ണ്ണ അവകാശമുണ്ടെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
നബിദിന റാലികളുടെ ഭാഗമായുള്ള ആള്‍ക്കൂട്ടങ്ങളില്‍ സ്ത്രീകള്‍ വ്യാപകമായി പങ്കെടുത്തതാണ് കാന്തപുരത്തെയും അദ്ദേഹത്തിന്റെ സംഘടനയായ ജംഇയ്യത്തുല്‍ ഉലമയെയും പ്രകോപിപ്പിച്ചത്. സ്ത്രീകളെ പൊതുവേദികളിലും തെരുവുകളിലും അന്യപുരുഷന്മാര്‍ ക്കിടയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് സംഘടനയുടെ സര്‍ക്കുലറില്‍ ഉണ്ടായിരുന്നത്. ഇത് പൊതുസമൂഹത്തില്‍ വലിയ തോതില്‍ പ്രതിഷേധങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.
എന്നാല്‍, ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണ് കാന്തപുരത്തിന്റെ പരാമര്‍ശങ്ങളെന്നാണ് കെ.ടി. ജലീലിന്റെ വാദം. കാന്തപുരം പറഞ്ഞ കാര്യങ്ങളില്‍ പൊതുസമൂഹത്തിന് സ്വീകാര്യവും അസ്വീകാര്യവുമായ ഘടകങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിനെ എതിര്‍ക്കാന്‍ പുരോഗമനവാദികള്‍ക്കുള്ള അവകാശത്തെയും അദ്ദേഹം അംഗീകരിച്ചു. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ഉയര്‍ന്നുവന്ന വ്യത്യസ്ത അഭിപ്രായങ്ങളുമായി ഈ സാഹചര്യത്തെ ചേര്‍ത്തുവായിക്കണമെന്നും അന്ന് കാണിക്കാത്തവിധമുള്ള ഒരു കോലാഹലം ഈ വിഷയത്തില്‍ ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

