പ്രിയദർശിനി സർവീസുകൾക്കായി സ്വകാര്യ ബസ്സുകൾ വാടകക്കെടുക്കാൻ ശുപാർശ.
പുതിയ ബസ്സുകൾ വാങ്ങാതെ പ്രിയദർശിനി സർവീസ് വിപുലീകരിക്കാൻ കെ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടേതാണ് നിർദ്ദേശം
തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യ യാത്രയ്ക്കായി കെഎസ്ആർടിസി നടത്തുന്ന പ്രിയദർശിനി സർവീസുകൾക്കു വേണ്ടി സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കാൻ ശുപാർശ. ആകെ പ്രിയദർശിനി സർവീസുകളിൽ മൂന്നിലൊന്ന് എണ്ണം വാടകയ്ക്കെടുത്ത സ്വകാര്യ ബസായിരിക്കുമെന്നാണ് കെ. പത്മകുമാർ കമ്മിറ്റിയുടെ നിർദേശം. ഈ നിർദേശത്തെ ഗതാഗത മന്ത്രി സി.പി. ജോൺ സ്വാഗതം ചെയ്തിട്ടുമുണ്ട്.
പുതിയ ബസുകൾ വാങ്ങാതെ തന്നെ സർവീസുകൾ വ്യാപിപ്പിക്കാൻ ഈ പദ്ധതി കോർപ്പറേഷനെ സഹായിക്കുമെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്.
വാടകയ്ക്കെടുക്കുന്ന ബസുകളിൽ കണ്ടക്റ്റർ കെഎസ്ആർടിസിയുടേതായിരിക്കും. സർവീസ് ഓപ്പറേഷനും കളക്ഷനും കെഎസ്ആർടിസിയുടെ നിയന്ത്രണത്തിൽ തന്നെ. മൂന്ന് മുതൽ അഞ്ച് വർഷം വരെ ആയിരിക്കും വാടക കാലാവധി താത്പര്യമുള്ള സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തി കിലോമീറ്റർ അടിസ്ഥാനത്തിൽ വാടക നിരക്ക് നിശ്ചയിക്കും. എന്നാൽ, ഈ നിർദേശം സ്വകാര്യ ബസ് ഉടമകൾക്കു മേൽ നിർബന്ധിച്ച് അടിച്ചേൽപ്പിക്കാൻ പാടില്ലെന്ന് പ്രത്യേകം വ്യക്തമാക്കുന്നു.
സ്വകാര്യ ബസുകളുടെ കാലാവധി 22 വർഷത്തിൽ നിന്ന് 25 വർഷമായി ദീർഘിപ്പിക്കുക, സ്വകാര്യ ബസ് മേഖലയെ വ്യവസായമായി (MSME) അംഗീകരിക്കുക, കെഎസ്ആർടിസി പമ്പുകളിൽ നിന്ന് ഡീലർ നിരക്കിൽ ഇന്ധനം നിറയ്ക്കാൻ അനുവദിക്കുക തുടങ്ങിയ ശുപാർശകളും കമ്മിറ്റി മുന്നോട്ടു വച്ചിട്ടുണ്ട്.

