ദേവസ്വം മന്ത്രിയുമായി ഭിന്നതയില്ല: കെ ജയകുമാർ
ദേവസം മന്ത്രി കെ മുരളീധരനുമായി യാതൊരുവിധ അഭിപ്രായ വ്യത്യാസവും ഇല്ലെന്നും തന്റെ കാലാവധി തീരുംമുമ്പ് രാജിവെക്കില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു
തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ.മുരളീധരനുമായി അഭിപ്രായ ഭിന്നതയില്ലെന്നും ആശയവിനിമയത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. മന്ത്രിയുടെ ഭാഗത്തുനിന്നുള്ള ഇടപെടലുകള്‍ കാരണം രാജിവയ്ക്കാന്‍ ജയകുമാര്‍ ഒരുങ്ങുന്നതായി പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2027 നവംബര്‍ വരെയാണ് തന്റെ നിയമന കാലാവധിയെന്നും അത് പൂര്‍ത്തിയാക്കിയ ശേഷമേ സ്ഥാനമൊഴിയുകയുള്ളൂവെന്നും ജയകുമാര്‍ വ്യക്തമാക്കി.
. മന്ത്രിയുടെ ഓഫീസില്‍ നിന്ന് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ അസ്വാഭാവികമായ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ദേവസ്വം മന്ത്രിക്കായി മാത്രം ഗാര്‍ഡിനെ നിയോഗിച്ച വിവരം ബോര്‍ഡ് നേരത്തെ അറിഞ്ഞിരുന്നില്ല. എന്നാല്‍ മന്ത്രിയുടെ സുരക്ഷയ്ക്കായി ഗാര്‍ഡിനെ നിയോഗിച്ചത് സ്വാഭാവികമായ നടപടിയായാണ് കാണുന്നതെന്നും ജയകുമാര്‍ വ്യക്തമാക്കി.
. വ്യത്യസ്തമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ചിലര്‍ക്ക് നിരാശയുണ്ടാകാം. ഇത്തരം അതൃപ്തികളെയാണ് ബോര്‍ഡും മന്ത്രിയും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന തരത്തില്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങളില്‍ ഒരു സൈന്യാധിപന്റെ സ്ഥാനത്തുനിന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും, അതിനാല്‍ തന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്നും ജയകുമാര്‍ വ്യക്തമാക്കി.
. അതേസമയം, ദേവസ്വം മന്ത്രിയുടെ തുടര്‍ച്ചയായ വിമര്‍ശനങ്ങളും ഇടപെടലുകളും കാരണം ജയകുമാര്‍ രാജിസന്നദ്ധത അറിയിച്ചതായി നേരത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലുകള്‍ ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പോലും ബാധിക്കുന്ന സാഹചര്യമുണ്ടായെന്നും ഇത്തരമൊരു സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ബുദ്ധിമുട്ടാണെന്നും ജയകുമാര്‍ ഭരണസമിതി അംഗങ്ങളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

