ടോൾ പ്ലാസകളിൽ വാഹനം നിർത്താതെ ടോൾ ഈടാക്കുന്ന സംവിധാനം വരുന്നു
ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്താതെ തന്നെ ടോൾ ഇടാക്കുന്ന മൾട്ടിലെവൽ ഫ്രീ ഫ്ലോ സംവിധാനം അടുത്ത മാർച്ച് മാസത്തോടെ നിലവിൽ വരും
ന്യൂഡൽഹി: രാജ്യത്തെ ടോൾ പ്ലാസകളിൽ വാഹനങ്ങൾ നിർത്താതെത്തന്നെ ടോൾ ഈടാക്കുന്ന തടസ്സരഹിത ‘മൾട്ടി-ലൈൻ ഫ്രീ ഫ്ലോ’ സംവിധാനം അടുത്ത ഫെബ്രുവരി-മാർച്ച് മാസത്തോടെ നിലവിൽവരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഈ ഡിസംബറോടെ പദ്ധതിയുടെ 60 മുതൽ 70 വരെ ശതമാനം ജോലികൾ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.
. റോഡിന് കുറുകെ സ്ഥാപിക്കുന്ന പ്രത്യേക ഓവർഹെഡ് ഗാൻട്രികൾ വഴി വാഹനം സാധാരണ വേഗത്തിൽ കടന്നുപോകുമ്പോൾതന്നെ ടോൾ ഈടാക്കുന്നതാണ് ഈ സംവിധാനം. ഡൽഹിയിലെ മുണ്ട്ക-ബക്കർവാലയിൽ നിലവിൽ ഇത്തരം ആദ്യ സംവിധാനം ഉദ്ഘാടനം ചെയ്തുകഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ടോൾ പ്ലാസകളിലെ കാത്തിരിപ്പ് ഒഴിവാക്കുന്നതുവഴി ഇന്ധന ലാഭവും സമയലാഭവും ഒരുപോലെ നേടാനാകും.
. ടോൾ പ്ലാസകളുടെ നടത്തിപ്പ് ചെലവ് 12-15 ശതമാനത്തിൽനിന്ന് 2-4 ശതമാനമായി കുറക്കുന്നതിലൂടെ പ്രതിവർഷം 6000 മുതൽ 7000 വരെ കോടി രൂപ ലാഭിക്കാൻ സാധിക്കും. ഫാസ്റ്റ് ടാഗ് വന്നതോടെ യാത്രാസമയത്തിലും ടോൾ പിരിവിലും വലിയ മാറ്റങ്ങളുണ്ടായെന്നും, ഇതിന്റെ അടുത്ത ഘട്ടമാണ് പൂർണമായും തടസ്സമില്ലാത്ത പുതിയ ടോൾ രീതി എന്നും മന്ത്രി കൂട്ടിച്ചേർത്തു

