തുച്ഛവരുമാനം, അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട്; മലയാളി ദമ്മാമിൽ കേസിൽ കുടുങ്ങി
ഇഖാമയുടെ പകർപ്പ് മറ്റൊരോ ദുരുപയോഗം ചെയ്തതാണന്നാണ് സംശയിക്കുന്നത്
ദമ്മാം: ബാങ്ക് അകൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് കണ്ടെത്തിയതിനെ തുടർന്ന് മലയാളിക്കെതിരെ സൗദിയിൽ കേസ്. മക്കയിൽ ഹറമിന് സമീപം ബ്രോസ്റ്റഡ് കടയിൽ ജീവനക്കാരനായ കോഴിക്കോട്, കൊടുവള്ളി സ്വദേശി ആഷിഖ് മുഹമ്മദിനെതിരെയാണ് ദമ്മാം പൊലീസ് കേസെടുത്തത്.
തുച്ഛവരുമാനക്കാരനായ യുവാവിന്റെ ബാങ്ക് അകൗണ്ടിലൂടെ വൻ സാമ്പത്തിക ഇടപാടുകളാണ് നടത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് റിയാലിന്റെതാണ് ഇടപാടുകൾ. ചെറിയ വരുമാനക്കാരനായ തനിക്ക് ഇത്രയും വലിയ തുക ചിന്തിക്കാൻ പോലും കഴിയാത്തതാണന്നും തന്നെ ആരോ ചതിയിൽ പെടുത്തിയതാണെന്നും യുവാവ് പറഞ്ഞു.
സുഖമില്ലാത്ത ഉമ്മയെ കാണാൻ നാട്ടിൽ പോകാൻ തയാറെടുക്കുേമ്പാഴാണ് ഭീമമായ സംഖ്യകൾ അയച്ചതിന്റെ പേരിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയതായി സ്പോൺസർ പോലും അറിയുന്നത്. ദമ്മാമിലെ ഷിമാലിയ പൊലീസ് സ്റ്റേഷനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അവിടെ ഹാജരാകാൻ സ്പോൺസർ യുവാവിനോട് നിർദേശിച്ചു. തുടർന്ന് ജിദ്ദയിലെ കെ.എം.സി.സി പ്രവർത്തകർ ദമ്മാമിലെ നന്മ അദാലത്തിന്റെ സംഘാടകരായ ഹമീദ് വടകരയുടേയും ഷാജി മതിലകത്തിേൻറയും സഹായം തേടുകയായിരുന്നു.
യുവാവിനെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയപ്പോഴാണ് അലിന്മ ബാങ്കിൽ ആഷിഖിന്റെ ഇഖാമ നമ്പരിൽ എടുത്തിട്ടുള്ള അക്കൗണ്ട് വഴി ലക്ഷക്കണക്കിന് റിയാൽ ഇടപാട് നടത്തിയതായി കണ്ടെത്തിയത്. എന്നാൽ നാഷനൽ കോമേഴ്സ് ബാങ്കിന്റെ (എൻ.സി.ബി) ക്യൂക് പേ അക്കൗണ്ട് അല്ലാതെ മറ്റൊരു ബാങ്കിലും തനിക്ക് അക്കൗണ്ട് ഇല്ലെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.
ഷാജി മതിലകത്തിന്റെ ജാമ്യത്തിൽ താൽക്കാലികമായി കേസ് ഒഴിവാക്കിയിരിക്കുകയാണ്. നാട്ടിൽ പോകാൻ വീണ്ടും റീ എൻട്രി വിസ അടിക്കാൻ ശ്രമിക്കുമ്പോൾ ദമ്മാം റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസ് കൂടി ഉണ്ടെന്ന് കണ്ടെത്തി. അവിടെയെത്തിയപ്പോൾ ഇതേ ഇഖാമ നമ്പരിൽ മറ്റൊരു അക്കൗണ്ട് വഴി പണം അയച്ചതായാണ് കേസ്. കൂടുതൽ അന്വേഷണത്തിൽ അവിടെ നൽകിയിരിക്കുന്ന ഫോൺ നമ്പർ ആഷിഖിന്റെ പേരിലുള്ളതല്ലെന്ന് കണ്ടെത്തി.
ആഷിഖിന്റെ നിരപരാധിത്വം പൊലീസിന് ബോധ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം വേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. നാട്ടിൽ പോയി രോഗിയായ ഉമ്മയെ കണ്ട് മടങ്ങിവരാൻ താൽക്കാലികമായി യാത്രാവിലക്ക് നീക്കി കൊടുത്തു. ഇഖാമയുടെ പകർപ്പ് മറ്റൊരോ ദുരുപയോഗം ചെയ്തതാണന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
സമാനമായ കേസിൽ മറ്റ് പലരും അകപ്പെട്ടിട്ടുള്ളതായി ഷാജി മതിലകം പറഞ്ഞു. ഫോൺ കണക്ഷൻ എടുക്കുന്നതിനും മറ്റും ഇഖാമ പകർപ്പ് കൈമാറുമ്പാൾ സൂക്ഷ്മത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മക്കയിൽ യാതൊരു നിയമ ലംഘനങ്ങളും നടത്താതെ സ്വസ്ഥമായി ജോലിചെയ്ത് ജീവിച്ച നിരപരാധി കേസിൽ കുടുങ്ങിയത് എല്ലാവർക്കും പാഠമാണെന്നും ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

