സൗദിയിൽ മലയാളി താമസസ്ഥലത്തു മരിച്ച നിലയിൽ; മൃതദേഹത്തിന് 15 ദിവസത്തോളം പഴക്കം
ഇരുപത് ദിവസമായി ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല
റിയാദ്: മലയാളിയെ സൗദിയിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരകുളം സ്വദേശി സജീവൻ (44) ആണ് അൽ ഖുറയാത്തിൽ മരിച്ചത്. 20 ദിവസമായി സജീവനെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമസ സ്ഥലത്തു മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
മൃതദേഹത്തിന് 15 ദിവസത്തോളം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. 10 വർഷമായി സൗദിയിലുള്ള സജീവൻ മൂന്നു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. ഡെക്കോർ വർക്കുകൾ എടുത്തു ചെയ്തു വരികയായിരുന്നു.
മാതാവ്: മുത്തമ്മ. ഭാര്യ: ജോജി. മകൻ: ഹരീഷ് കൃഷ്ണ. മൃതദേഹം അൽ ഖുറയാത്തിൽ സംസ്കരിക്കുന്നതിനുള്ള നടപടികൾക്ക്, കെഎംസിസി പ്രവർത്തകർക്കൊപ്പം,സാമൂഹിക പ്രവർത്തകനായ സലിം കൊടുങ്ങല്ലൂർ, റോയ് കോട്ടയം, നിസാം കൊല്ലം, യൂനുസ് മുന്നിയ്യൂർ, സലീം പേവസാർ എന്നിവരും രംഗത്തുണ്ട്.

