പ്രസാധകർക്ക് തണലായി ശൈഖ് സുൽത്താൻ; 45 ലക്ഷം ദിർഹം നൽകും
ഒരേസമയം പ്രസാധകരെയും വായനക്കാരെയും പിന്തുണയ്ക്കുന്ന സമീപനമാണിത്

ഷാർജ: അക്ഷരങ്ങളുടെ മഹത്വം മനസിൽ കൊണ്ടുനടക്കുന്ന ഭരണാധികാരിയാണ് സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ നായകനുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. അവധിയില്ലാതെ വായിക്കുകയും എഴുതുകയും ചെയ്യുന്ന അക്ഷരങ്ങളുടെ സുൽത്താൻ എക്കാലവും പ്രസാധകർക്ക് വലിയ പിന്തുണയാണ് നൽകിവന്നിട്ടുള്ളത്. ഇത്തവണ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന പ്രസാധക സ്ഥാപനങ്ങൾ പുറത്തിറക്കുന്ന ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ വാങ്ങാനായി 45 ലക്ഷം ദിർഹം അനുവദിക്കാൻ ശൈഖ് സുൽത്താൻ ഉത്തരവിട്ടു.
ഷാർജയിലെ വായനശാലകൾക്ക് ലോകസാഹിത്യത്തിലെ പുതുശബ്ദങ്ങൾ എത്തിച്ച്, വിദ്യാർഥികൾക്കും ഗവേഷകർക്കും മികച്ച പിന്തുണ നൽകുകയാണ് ലക്ഷ്യം.
ഒരേസമയം പ്രസാധകരെയും വായനക്കാരെയും പിന്തുണയ്ക്കുന്ന സമീപനമാണിത്. 83 രാജ്യങ്ങളിൽ നിന്നുള്ള 1,632 അറബ്, വിദേശ പ്രസാധകരാണ് ഇക്കുറി വായനോത്സവത്തിൽ എത്തിയിരിക്കുന്നത്. ഇവർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ വർഷങ്ങളിലും സമാനമായ രീതിയിൽ ശെശഖ് സുൽത്താൻ ഗ്രാൻഡുകൾ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം കോവിഡ് സാഹചര്യത്തിൽ കൂടുതൽ ആനുകൂല്യങ്ങളാണ് നൽകിയിരുന്നത്.