നിമിഷപ്രിയയുടെ മോചനം: നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാന്‍ അനുമതിയില്ല
മോചനശ്രമത്തിൽ ചർച്ച നടത്താൻ നിമിഷപ്രിയയുടെ കുടുംബത്തിനും കുടുംബം നിയോഗിക്കുന്നവർക്കും മാത്രമേ കഴിയൂ എന്നും കേന്ദ്രം വ്യക്തമാക്കി.

ദില്ലി:നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാൻ അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. ആക്ഷൻ കൗൺസിലിന്റെ ആവശ്യം കേന്ദ്രസർക്കാർ തളളി. ആറംഗ നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാൻ അനുമതി നൽകണമെന്നായിരുന്നു ആവശ്യം. രണ്ടുപേർ സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലിൽ നിന്നും കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധികളായ രണ്ടുപേരെയും കേന്ദ്രസർക്കാരിന്റെ രണ്ട് പ്രതിനിധികളെയും നയതന്ത്ര ചർച്ചയ്ക്ക് പോകാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം.
സുരക്ഷാ കാരണങ്ങൾ മുൻനിർത്തി അനുമതി നൽകാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിക്കുക യായിരുന്നു. ഗൾഫ് മേഖലയുടെ ചുമതലയുളള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഡയറക്ടറാണ് ഇക്കാര്യം ആക്ഷൻ കൗൺസിലിനെ അറിയിച്ചത്. ‘യെമനുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമില്ല. ഇന്ത്യൻ എംബസി യെമനിലെ സനായിലായി രുന്നു പ്രവർത്തിച്ചിരുന്നത്, സുരക്ഷ മുൻനിർത്തി അത് യുഎഇയിലേക്ക് മാറ്റി. നിലവിൽ റിയാദിലാണ് ഇന്ത്യൻ എംബസി പ്രവർത്തിക്കുന്നത്. നയതന്ത്ര സംഘത്തിന്റെ സുരക്ഷ പ്രധാനമാണ്.’- കേന്ദ്രസർക്കാർ അറിയിച്ചു.
മോചനശ്രമത്തിൽ ചർച്ച നടത്താൻ നിമിഷപ്രിയയുടെ കുടുംബത്തിനും കുടുംബം നിയോഗിക്കുന്നവർക്കും മാത്രമേ കഴിയൂ എന്നും കേന്ദ്രം വ്യക്തമാക്കി. നിമിഷപ്രിയയുടെ മോചനം സങ്കീർണമായ വിഷയമാണെന്നും സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘ശ്രമഫലമായി വധശിക്ഷ മാറ്റിവെച്ചു. വിഷയത്തിൽ ഇടപെടാൻ സർക്കാരുകളുമായി ബന്ധപ്പെടുന്നുണ്ട്. അഭ്യൂഹങ്ങൾ അടിസ്ഥാനമാക്കി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കരുത്. തെറ്റായ മാധ്യമ റിപ്പോർട്ടുകൾ ഗുണം ചെയ്യില്ല’-എന്നാണ് ജയ്സ്വാൾ പറഞ്ഞത്.