അനധികൃതമായി വാഹനങ്ങൾ ആംബുലൻസായി സർവീസ് നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കും - മന്ത്രി ആൻ്റണി രാജു
ആംബുലൻസ് ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകാനും തീരുമാനം

തിരുവനന്തപുരം : വാഹനങ്ങൾ അനധികൃതമായി രൂപമാറ്റം വരുത്തി ആംബുലൻസായി സർവീസ് നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൻ്റെതാണ് തീരുമാനം. ആംബുലൻസുകൾക്ക് കൃത്യമായ ഘടനയും രൂപവും പ്രത്യേക സൗകര്യങ്ങളും വേണമെന്നാണ് നിയമമെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ആംബുലൻസുകളായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ മോട്ടോർ വാഹന നിയമം ലംഘിച്ച് അപകടകരമാം വിധത്തിൽ സർവീസ് നടത്തുന്നതായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. ആംബുലൻസുകൾക്ക് പ്രത്യേക നിറവും സൈറനും നിശ്ചയിക്കുന്നതും പരിഗണിക്കും.
ആംബുലൻസ് ഡ്രൈവർമാർക്ക് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകാനും യോഗത്തിൽ തീരുമാനമായി.
ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ട്രാൻസ്‌പോർട്ട് കമ്മീഷണർ എം.ആർ. അജിത്ത് കുമാർ, പോലീസ് ഐ.ജി (ട്രാഫിക്) ജി. ലക്ഷ്മണൻ, പോലീസ്, ഗതാഗതം, മോട്ടോർ വാഹന വകുപ്പ്, കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.