മന്ത്രിമാരും എം.എൽ.എമാരും പ്രതികളായ 128 കേസുകൾ പിൻവലിച്ചെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
നിയമ സഭയിൽ കെ. കെ. രമ എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടി നൽകുകയായിരുന്നു അദ്ദേഹം

തിരുവനന്തപുരം: കഴിഞ്ഞ 5 വർഷത്തിനിടെ മന്ത്രിമാരും എം.എൽ.എമാരും പ്രതികളായ 128 കേസുകൾ പിൻവലിച്ചതായി മുഖ്യമന്ത്രി. കെ.കെ. രമയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രിയാണ് ഈ വിവരം നിയമസഭയെ അറിയിച്ചത്. പിൻവലിച്ചതിൽ 2007 മുതലുള്ള കേസുകളുണ്ട്. 150 കേസുകൾ പിൻവലിക്കാനാണ് സർക്കാർ അനുമതി തേടിയതെന്നും ഇതിൽ 128കേസുകൾ പിൻവലിക്കാനാണ് കോടതി അനുമതി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയെനെതിരായ ആറു കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെയാണ് ഏറ്റവും കൂടുതൽ കേസുകൾ പിൻവലിച്ചത്. 13 കേസുകളാണ് മന്ത്രിക്കെതിരെ ഉണ്ടായിരുന്നത്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെതിരായ ഏഴ് കേസുകൾ പിന്‍വലിച്ചു. മറ്റ് മന്ത്രിമാർക്കെതിരായ 12 കേസുകളും എം.എൽ.എമാർക്കെതിരെയുള്ള 94 കേസുകളും പിൻവലിച്ചു.
ഇതിനു പുറമേ, മന്ത്രിമാരും എം.എൽ.എമാരും ഒരുമിച്ചുള്ള 22 കേസുകളും പിന്‍വലിച്ചവയില്‍പെടുന്നു.
എൽ.ഡി.എഫ് പ്രവർത്തകർ പ്രതികളായ 848 കേസുകൾ പിൻവലിച്ചു. യു.ഡി.എഫ് പ്രവർത്തകർ പ്രതികളായ 55 കേസുകളും ബി.ജെ.പി പ്രവർത്തകർ പ്രതികളായ 15 കേസുകളും പിന്‍വലിച്ചു. എസ്.ഡി.പി.ഐ പ്രവർത്തകർ പ്രതികളായ അഞ്ചു കേസുകളും എ.എ.പിയുടെ ഒരു കേസും പി.ഡി.പി പ്രവർത്തകർ പ്രതികളായ രണ്ടു കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു.