അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ ഉടൻ നടപടി - മന്ത്രി പി. രാജീവ്
അഞ്ച് വകുപ്പുകളെയും ഏകോപിപ്പിച്ച് പരിശോധന നടത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. അഞ്ച് വകുപ്പുകളെയും ഏകോപിപ്പിച്ച് പരിശോധന നടത്തും. ജില്ലാ തലത്തിൽ പരിശോധന ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.
ഇത് വരെ എത്ര ക്വാറികൾക്ക് അനുമതി നൽകി എന്നത് പരസ്യപ്പെടുത്തുമെന്നും ഉരുൾ പൊട്ടലിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പ്രത്യേക പരിശോധന നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. 2010-11 കാലയളവിൽ 3104 ക്വാറികളും 2020 -21 കാലയളവിൽ 604 ക്വാറികൾക്കുമാണ് അനുമതി നൽകിയിട്ടുള്ളത്.
അതേസമയം, കൂട്ടിക്കൽ ദുരന്തത്തിന് ക്വാറിയുടെ പ്രവർത്തനം കാരണമായോ എന്ന് പ്രത്യേകം പരിശോധിച്ചിട്ടില്ല. വില്ലേജിൽ നിലവിൽ ഒരു ക്വാറിക്ക് മാത്രമേ അതുമതിയുള്ളൂ. ഇപ്പോൾ പ്രവർത്തിക്കുന്ന ക്വാറിക്ക് അഞ്ച് വർഷം മാത്രമാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നതെന്നും മന്ത്രി സഭയിൽ വ്യക്തമാക്കി.

