175 മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കും; സര്‍ക്കാർ ഹൈക്കോടതിയിൽ
വാക്ക് ഇൻ മദ്യവിൽപ്പന ശാലകൾ തുടങ്ങണമെന്ന ആവശ്യവും പരിഗണനയിലെന്ന് സർക്കാർ

എറണാകുളം: കേരളത്തിൽ 175 മദ്യവില്‍പന ശാലകള്‍ കൂടി ആരംഭിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള ബെവ്കോയുടെ ശുപാര്‍ശ എക്സൈസ് വകുപ്പിന്‍റെ പരിഗണനയിലാണ്. വാക്ക് ഇന്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങണമെന്ന നിര്‍ദേശവും പരിഗണിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
സമീപവാസികള്‍ക്ക് ശല്യമാകാത്ത തരത്തില്‍ വേണം മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു. ഇത്തരത്തില്‍ ഒട്ടേറെ പരാതികള്‍ കോടതിക്ക് മുന്നിലെത്തുന്നതായി കോടതി ചൂണ്ടിക്കാട്ടി. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
നിലവില്‍ ഒട്ടേറെ മദ്യവില്‍പനശാലകളില്‍ വാക്ക് ഇന്‍ സൗകര്യമുണ്ടെന്നും കേരളത്തില്‍ 1.12 ലക്ഷം പേര്‍ക്ക് ഒരു മദ്യവില്‍പന ശാലയെന്ന തരത്തിലാണുള്ളതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.