മോഡലുകളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്
ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുത്തു

കൊച്ചി: വാഹനാപകടത്തില്‍ മിസ് കേരളയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച കേസില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. മോഡലുകള്‍ സഞ്ചരിച്ച പാതയോരങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. മോഡലുകളെ പിന്തുടര്‍ന്ന സൈജുവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടർന്ന് വരികയാണ്.
മുന്‍ മിസ് കേരള അടക്കം മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഡിജെ പാര്‍ട്ടിയിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതാണ് ദുരൂഹത സൃഷ്ടിച്ചത്. ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത അമ്പതോളം പേരെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തു കഴിഞ്ഞു. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘവും ഹോട്ടലിലെ ഡിജെ പാര്‍ട്ടിയും പിന്നാലെ നടന്ന സംഭവങ്ങളുടെ യഥാര്‍ത്ഥ വസ്തുതയും അന്വേഷിച്ച് വരികയാണ്.
ഔഡി കാറില്‍ മോഡലുകളെ പിന്തുടര്‍ന്ന സൈജുവാണ് അപകടശേഷം ഹോട്ടലുടമ റോയി വയലാട്ടിനെ വിവരങ്ങൾ അറിയിച്ചത്. സൈജു മുമ്പ് ലഹരി ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷിച്ച് വരികയാണ്.