നരിക്കുനിയില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം; ആരോഗ്യവകുപ്പ് അടിയന്തര യോഗം ചേർന്നു
ഭക്ഷ്യസുരക്ഷാ വകുപ്പാണ് പരിശോധന നടത്തിയത്

കോഴിക്കോട്: നരിക്കുനിയിലെ കിണറുകളില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം ഉള്ളതായി കണ്ടെത്തി. നാലിടത്ത് നിന്ന് ശേഖരിച്ച വെള്ളത്തിലാണ് ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പാണ് പരിശോധന നടത്തിയത്. പ്രദേശത്ത് ആര്‍ക്കും തന്നെ കോളറ ലക്ഷണങ്ങളില്ല. ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു.
കഴിഞ്ഞ ദിവസം നരിക്കുനിയില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് രണ്ടര വയസ്സുകാരന്‍ മരിച്ചിരുന്നു. പത്തോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലുമായി.ഇതേത്തുടര്‍ന്നാണ് മേഖലയിലെ വെള്ളം അടക്കം ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്.
അടുത്തിടെ ഭക്ഷ്യവിഷ ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്ന പെരുമണ്ണയിലെ ഒരു ഹോസ്റ്റലിലും സമീപത്തുള്ള കിണറിലെ വെള്ളത്തിലും കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാരുടെ അടിയന്തര യോഗം വിളിച്ചത്. സൂപ്പര്‍ ക്ലോറിനേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ നടത്താൻ യോഗം തീരുമാനിച്ചു.