സംസ്ഥാനത്ത് പുതിയ മദ്യഷോപ്പുകൾ തുടങ്ങാനുള്ള നീക്കം സർക്കാരിൻ്റെ നയപരമായ തീരുമാനമെന്ന് ഹൈക്കോടതി
ഔട്ട്‌ലെറ്റുകളുടെ സൗകര്യം കൂട്ടാനാണ് നിർദേശിച്ചതെന്നും കോടതി

എറണാകുളം: സംസ്ഥാനത്ത് പുതിയ മദ്യഷോപ്പുകൾ തുടങ്ങാനുള്ള നീക്കം സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാൽ കോടതിയുടെ ചുമലിൽ ചാരിയുള്ള തീരുമാനം വേണ്ടെന്നും കോടതി പറഞ്ഞു.
വിദേശമദ്യ ഷോപ്പുകളിൽ സൗകര്യങ്ങൾ കൂട്ടാനുള്ള ഉത്തരവിൻ്റെ മറവിൽ പുതിയ ഔട്ട്ലറ്റുകൾ തുറക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി. എം. സുധീരൻ സമർപ്പിച്ച പുനപ്പരിശോധനാ ഹർജിയിൽ ഹൈക്കോടതി തീർപ്പു കൽപ്പിച്ചു. മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിൽ വ്യക്തത വരുത്തണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്.
മദ്യ ഷോപ്പുകളിൽ സൗകര്യം കൂട്ടണമെന്ന് നിർദേശിച്ചത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ഉപഭോക്താക്കൾക്ക് സേവനം ഉറപ്പാക്കാനുമാണെന്നും കോടതി വ്യക്തമാക്കി. ഔട്ട്‌ലെറ്റുകളിലെ സൗകര്യം കൂട്ടാനാണ് നിർദേശിച്ചതെന്നും ഷോപ്പുകളുടെ എണ്ണം കൂട്ടാൻ നിർദേശിച്ചിട്ടില്ലന്നും കോടതി പ്രസ്താവിച്ചു.