കുതിരാൻ തുരങ്കത്തിൽ ഗതാഗത നിയന്ത്രണം
രണ്ടാം തുരങ്കത്തിൻ്റെ പണി പുരോഗമിക്കുന്നതിനാൽ കുതിരാനിലെ നിലവിലെ റോഡ് പൊളിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം

വടക്കഞ്ചേരി: കുതിരാൻ തുരങ്കത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു. ഇതിനായി റോഡിന്റെ മധ്യഭാഗത്തായി ബാരിക്കേഡ് സ്ഥാപിച്ച് വേർതിരിച്ചു. കഴിഞ്ഞ ജൂലൈ 31ന് ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്ന തൃശൂർ ഭാഗത്തേക്കുള്ള ഇടത് തുരങ്കത്തിലൂടെ ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം അനുവദിക്കും. തൃശൂർ ഭാഗത്തേക്ക് കൊമ്പഴ മമ്മദ്പടി മുതൽ വഴുക്കുംപാറ മെക്കാട്ടിൽ ഗാർഡൻസ് വരെ 3.2 കിലോമീറ്റർ ദൂരമാണ് നിയന്ത്രണമുണ്ടാവുക.
രണ്ടാം തുരങ്കത്തിന്റെ പണി പുരോഗമിക്കുന്നതിനാൽ കുതിരാനിലെ നിലവിലെ റോഡ് പൊളിക്കുന്നതിനാലാണ് പുതുതായി നിയന്ത്രണം ഏർപ്പെടുത്തിയത്. രണ്ടാമത്തെ തുരങ്കത്തിന്റെ പണി പൂർത്തിയാകുന്നതു വരെ നിയന്ത്രണങ്ങൾ തുടരും. തുരങ്കത്തിലൂടെ ഇരുവശത്തേക്കും വാഹനം കടത്തിവിടുമ്പോഴുള്ള അപകട സാധ്യത കണക്കിലെടുത്ത് കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
തുരങ്കത്തിന്റെ ഇരുവശത്തുമായി 24 മണിക്കൂറും ആംബുലൻസും റിക്കവറി വാനും സജ്ജമാണ്. മുഴുവൻ സമയവും പൊലീസ് സേവനം ഏർപ്പെടുത്തി. വാഹനങ്ങളുടെ വേഗം ക്രമീകരിക്കാൻ ഇടയ്‌ക്കിടെ ഹംബുകൾ, കൂടുൽ ലൈറ്റുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. തുരങ്കത്തിനുള്ളിൽ വാഹനം കേടാവുകയാണെങ്കിൽ ഉടൻ തന്നെ നീക്കം ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. തുരങ്കത്തിനുള്ളിൽ അപകടമുണ്ടായാൽ കൺട്രോൾ റൂമിലുള്ള പൊലീസിന്റെ സഹായം തേടണമെന്നും യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.