മഴ കഴിഞ്ഞാലുടൻ റോഡ് പണി ആരംഭിക്കും - മന്ത്രി റിയാസ്
കാലാവധി കഴിഞ്ഞ റോഡുകൾക്ക് റണ്ണിംഗ് കോൺട്രാക്ട് നൽകാനും തീരുമാനമായി

കോഴിക്കോട്: മഴ കഴിഞ്ഞാലുടന്‍ റോഡുകളുടെ പണി ആരംഭിക്കുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 119 കോടി രൂപ അനുവദിച്ചു. അറ്റകുറ്റപ്പണി ചെയ്‌തു കഴിഞ്ഞാലും കരാറുകാരന്റെ ജോലി തീരില്ലെന്നും പരിപാലിക്കുന്ന കാലഘട്ടത്തില്‍ റോഡിലുണ്ടാകുന്ന തകരാറുകള്‍ എല്ലാം കരാറുകാരന്‍ തന്നെ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.
കാലാവധി കഴിഞ്ഞ റോഡിനു റണ്ണിംഗ് കോണ്‍ട്രാക്‌ട് നല്‍കാനും തീരുമാനമായി. മഴ ഇല്ലാത്ത ദിവസങ്ങളിൽ റോഡ് പണി നടത്തും. ജല അതോറിറ്റി റോഡുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിക്കുന്നത്. ഇത് പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും മന്ത്രി അറിയിച്ചു. പരാതികള്‍ക്കെതിരെ ഉടൻ യോഗം വിളിച്ച് ചേർത്ത് പ്രശ്‌ന പരിഹാരം കാണും. ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
റസ്റ്റ് ഹൗസുകളിൽ ശുചിത്വം ഒരു പ്രധാന ഘടകമാണെന്നും തെറ്റായ രീതികളോട് ചേർന്ന് പോകാൻ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. എണ്ണയിട്ട യന്ത്രം പോലെ സംവിധാനത്തെ ചലിപ്പിക്കാന്‍ സാധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.