headerlogo
recents

കർഷക ക്ഷേമനിധി ബോർഡ്; രജിസ്ട്രേഷൻ പോർട്ടൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും

നിലവിൽ കർഷക പെൻഷൻ ലഭിക്കുന്നവർക്ക് ക്ഷേമനിധി മുഖേനയാവും പെൻഷൻ

 കർഷക ക്ഷേമനിധി ബോർഡ്; രജിസ്ട്രേഷൻ പോർട്ടൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും
avatar image

NDR News

29 Nov 2021 08:59 AM

തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർക്ക് 5,000 രൂപ വരെ പെൻഷൻ നൽകാനുള്ള കേരള കർഷക ക്ഷേമനിധി ബോർഡിൻ്റെ പ്രവർത്തനങ്ങൾ ഡിസംബർ ഒന്നിന് ആരംഭിക്കും. കർഷകരുടെ രജിസ്ട്രേഷനായി തയാറാക്കിയ പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും.കർഷകർക്ക് ബോർഡിൽ അംഗത്വമെടുക്കാൻ ബുധനാഴ്ചമുതൽ http://kfwfb.kerala.gov.in വെബ് പോർട്ടൽ വഴി അപേക്ഷിക്കാം. നിലവിൽ കർഷക പെൻഷൻ ലഭിക്കുന്നവർക്ക് തുടർന്ന് ക്ഷേമനിധി മുഖേനയായിരിക്കും പെൻഷൻ ലഭിക്കുക.

        പതിനെട്ടിനും 55നും ഇടയിൽ പ്രായമുള്ള, മൂന്നു വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായി സ്വീകരിക്കുകയും മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്തവരുമായ കർഷകർക്ക് പദ്ധതിയിൽ അംഗമാകാം. ഇവർക്ക് 100 രൂപ രജിസ്ട്രേഷൻ ഫീസടച്ച്‌ അപേക്ഷിക്കാവുന്നതാണ്. അഞ്ച്‌ സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശമുള്ള, അഞ്ചു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്കാണ് രജിസ്റ്റർ ചെയ്യാൻ സാധിക്കുക. 

       ഉദ്യാന കൃഷി, ഔഷധ സസ്യക്കൃഷി, നഴ്സറി നടത്തിപ്പ്‌ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, ആട്, മുയൽ, കന്നുകാലി ഉൾപ്പെടെയുള്ളവയെ പരിപാലിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

       ക്ഷേമനിധിയിൽ അംഗമാകുന്നവർ മാസംതോറും അംശാദായം അടയ്‌ക്കണം. ആറ്‌ മാസത്തെയോ ഒരു വർഷത്തെയോ തുക ഒന്നിച്ച് അടയ്ക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും. കുറഞ്ഞ പ്രതിമാസ അംശാദായത്തുക 100 രൂപയാണ്. 250 രൂപവരെയുളള അംശാദായത്തിന് തുല്യമായ വിഹിതം സർക്കാർകൂടി നിധിയിലേക്ക്‌ അടയ്ക്കുന്നതാണ്.

        അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും കുടിശ്ശികയില്ലാതെ ക്ഷേമനിധിയിൽ അംഗമായി തുടരുകയും ചെയ്താൽ 60 വയസ്സ്‌ പൂർത്തിയാകുമ്പോൾ കർഷകർക്ക് അടച്ച അംശാദായത്തിന്റെ ആനുപാതികമായി പെൻഷൻ ലഭിക്കും. കുറഞ്ഞത് അഞ്ചു വർഷം അംശാദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിന് കുടുംബ പെൻഷനും ലഭിക്കും.

NDR News
29 Nov 2021 08:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents