ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂന മർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യത
ചുഴലിക്കാറ്റ് ജവാദ് എന്ന പേരിൽ അറിയപ്പെടും
ഡൽഹി: ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യത. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യുന മര്‍ദ്ദം കഴിഞ്ഞ 6 മണിക്കൂറില്‍ വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചു നിലവില്‍ വിശാഖപട്ടണത്തു നിന്ന് 400 കി.മീ അകലെയും പാരദ്വീപില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയും ഗോപാല്‍പൂരില്‍ നിന്ന് 600 കി.മീ അകലെയുമായി സ്ഥിതി ചെയ്യുന്നു.
അതി തീവ്ര ന്യൂന മര്‍ദ്ദം അടുത്ത 6 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റ് ഡിസംബര്‍ 4 നു രാവിലെയോടെ വടക്കന്‍ ആന്ധ്രാപ്രദേശ് – തെക്കന്‍ ഒഡിഷ തീരത്തെത്തും. തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വടക്ക് – വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്തിന് സാമാന്തരമായി മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വരെ ശക്തിയാര്‍ജിച്ചു സഞ്ചരിക്കാനും സാധ്യതയുണ്ട്. ‘ജവാദ് ‘ എന്ന പേരിലാണ് പുതിയ ചുഴലിക്കാറ്റ് അറിയപെടുക. സൗദി അറേബ്യയാണ് പേര് നിർദേശിച്ചത്.

