അട്ടപ്പാടിയിൽ ഗർഭിണികൾക്ക് പ്രത്യേകപദ്ധതികൾ : ആരോഗ്യമന്ത്രി വീണാ ജോർജ്
ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഹൈറിസ്ക്ക് വിഭാഗത്തിൽപ്പെട്ട ഗർഭിണികൾക്ക് വേണ്ടിയാണ് പ്രത്യേക പദ്ധതി തയ്യാറാക്കുക.

അട്ടപ്പാടി: അട്ടപ്പാടിയിലെ ഗർഭിണികൾക്കായി ആരോഗ്യ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഹൈറിസ്ക്ക് വിഭാഗത്തിൽപ്പെട്ട ഗർഭിണികൾക്ക് വേണ്ടിയാണ് പ്രത്യേക പദ്ധതി തയ്യാറാക്കുക.
നവജാത ശിശുക്കൾക്കുള്ള ഐസിയു ഉടൻ ആരംഭിക്കുമെന്നും ശിശുരോഗ വിദഗ്‌ധനെയും ഗൈനക്കോളജിസ്റിനെയും നിയമിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാ ക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അട്ടപ്പാടിയിലെ ഗർഭിണികളിൽ 58 ശതമാനവും ഹൈറിസ്ക് വിഭാഗത്തിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ആദിവാസി ഗർഭിണി കളിൽ നാലിലൊന്നും തൂക്കക്കുറ വുള്ളവരാണെന്നും ആരോഗ്യ വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. അട്ടപ്പാടിയിൽ നവജാത ശിശു മരണം തുടരുന്ന സാഹചര്യ ത്തിലാണ് ആരോഗ്യ വകുപ്പ് കണക്കെടുപ്പ് നടത്തിയത്.
ചുരമിറങ്ങാത്ത അട്ടപ്പാടിയിൽ തന്നെ ചികിത്സ ലഭ്യമാക്കുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കും. കോട്ടത്തറ ആശുപത്രിയെ കുറിച്ച് പരാതി ലഭിച്ചെന്നും പരാതി പരിശോധിച്ച് വീഴ്ച്ച സംഭവിച്ചെങ്കിൽ വേണ്ട നടപടി സ്വീകരിക്കുമെന്നും ഊരുകൾ സന്ദർശിച്ച ശേഷം മന്ത്രി വ്യക്തമാക്കി. ഇന്ന് രാവിലെയാണ് അട്ടപ്പാടിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അപ്രതീക്ഷിത സന്ദർശനം നടത്തിയത്.