വിദ്യാലയങ്ങളിൽ ഈ മാസം 13 മുതൽ യൂണിഫോം നിർബന്ധമാക്കും
വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്കുകൾ പുറത്ത് വിട്ടു

തിരുവനന്തപുരം: ഡിസംബർ 13 മുതൽ വിദ്യാലയങ്ങളിൽ യൂണിഫോം നിർബന്ധമാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകൾ തുറന്ന് ഒരുമാസം കഴിയുന്ന സാഹചര്യത്തിലാണ് നടപടി. ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സ്കൂളുകളും ഈ മാസം എട്ട് മുതൽ തുറന്ന് പ്രവർത്തിക്കും. ഇവർക്കുള്ള ഹോസ്റ്റലുകളും തുറന്ന് പ്രവർത്തിക്കുന്നതാണ്.
അതേസമയം, വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്കുകൾ വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ടു. കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണന. അതിനാലാണ് വാക്സീനേഷന് പ്രാധാന്യം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് ഇതുവരെയും വാക്സിൻ സ്വീകരിക്കാത്തത്. ഇവരിൽ 1066 പേർ എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണെന്നും കണക്കുകളുണ്ട്. ഈ വിഭാഗത്തിലെ 189 അനധ്യാപകരും ഇതേവരെ വാക്സിൻ എടുത്തിട്ടില്ല.
ഹയർ സെക്കൻഡറി അധ്യാപകരിൽ 200 പേരും അനധ്യാപകരിൽ 23 പേരും വിഎച്ച് എസ് ഇയിൽ 229 അധ്യാപകരും ഇതുവരെ വാക്സിനെടുത്തിട്ടില്ല. ആരോഗ്യപ്രശ്നം മൂലം വാക്‌സിൻ എടുക്കാത്തവർ സർക്കാർ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അല്ലാത്തവർ എല്ലാ ആഴ്ചയും ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നൽകണമെന്നും മന്ത്രി വ്യക്തമാക്കി. നിബന്ധനകൾ പാലിക്കാത്തവർക്ക് ലീവെടുക്കാമെന്നും ഇവർക്ക് ശമ്പളം ലഭിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.