കെ റെയിൽ; കേരളത്തിൽ പ്രക്ഷോഭം നടക്കുന്നു, കേന്ദ്രം വിട്ടു നിൽക്കണം; ലോക്സഭയിൽ ചർച്ചയാക്കി സുധാകരൻ
പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക നാശങ്ങള്‍ മൂന്നു പ്രളയങ്ങളെ അതിജീവിച്ച കേരളത്തിനു താങ്ങാനാവില്ലെന്നും സുധാകരൻ

ഡൽഹി: കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതി അശാസ്ത്രീയവും അപ്രായോഗികവും സംസ്ഥാന താത്പര്യത്തിനു വിരുദ്ധവുമാണെന്നും പദ്ധതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നും കെ. സുധാകരന്‍ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. കെ റെയിലിൽ നിന്ന് കേന്ദ്രം വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ലോക്‌സഭയില്‍ അടിയന്തരപ്രമേത്തിനു നോട്ടീസ് നൽകുകയും ചെയ്തു.
പദ്ധതിയെ കുറിച്ച് ശരിയായ, ശാസ്ത്രീയവും സാങ്കേതികവും സാമൂഹികവും പാരിസ്ഥിതികവും സാമ്പത്തികവുമായ ആഘാത പഠനങ്ങളൊന്നും നടത്താതെയാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. 529.45 കിലോമീറ്റര്‍ അതിവേഗ റെയില്‍ പാത നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യതയായ 63,941 കോടി രൂപ കേരളത്തിന് താങ്ങാന്‍ കഴിയുന്നല്ല. പദ്ധതി ഉണ്ടാക്കുന്ന പാരിസ്ഥിതിക നാശങ്ങള്‍ മൂന്നു പ്രളയങ്ങളെ അതിജീവിച്ച കേരളത്തിനു താങ്ങാനാവില്ലെന്നും സുധാകരൻ പറഞ്ഞു.
തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള റെയില്‍വേ ലൈനിന് സമാന്തരമായി പോകുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയെ റെയില്‍വെ തന്നെ എതിര്‍ത്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ തോതിലുള്ള പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്കു പകരം ചെലവുകുറഞ്ഞതും അനായാസവുമായ പകരം പദ്ധതികള്‍ പരിഗണിക്കേണ്ടതാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
അതേസമയം കെ റയിൽ പദ്ധതിക്കെതിരെ ഈ മാസം 18 ന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്തുമെന്ന് യു ഡി എഫ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. കെ റയിലിന്‍റെ നിശ്ചിത പാത കടന്ന് പോകുന്ന സ്ഥലങ്ങളിലും സമരം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കെ റെയിൽ നടപ്പാക്കുന്ന അർധ അതിവേഗ പാതയായ സിൽവർലൈൻ പദ്ധതി ജനവിരുദ്ധമാണെന്നും പദ്ധതിയെ എതിർക്കുമെന്നാണ് പ്രതിപക്ഷനേതാവ് വി. ഡി. സതീശന്‍റെയും നിലപാട്.