ഹെലികോപ്റ്റർ അപകടത്തിൽ വീര ചരമം പ്രാപിച്ച സൈനികൻ്റെ മൃതദേഹം മൂന്ന് ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കും
പ്രദീപിന്റെ ഭൗതിക ശരീരം പ്രദീപ് പഠിച്ച പുത്തൂർ ഗവ. സ്കൂളിൽ പാെതു ദർശനത്തിനായി വെക്കും

കൂനൂർ: ഹെലികോപ്റ്റർ അപകടത്തില്‍ മരണമടഞ്ഞ മലയാളി ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ മൃതദേഹം മൂന്ന് ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കും. പ്രദീപിന്റെ സഹോദരൻ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ പ്രദീപിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരമെന്നും ഡൽഹിയിലെ ചടങ്ങിന് ശേഷമായിരിക്കും മൃതദേഹം വിട്ട് കിട്ടുകയെന്നും പ്രസാദ് പറഞ്ഞു.
പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് ഇപ്പോൾ സന്ദർശകരുടെ ഒഴുക്കാണ്. ജോലിക്കായി നാട്ടിൽ നിന്ന് മാറി നിന്നപ്പോഴും പ്രദീപ് കൂട്ടുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്നു. നാട്ടിലെ കലാ-കായിക പ്രവർത്തനങ്ങൾക്കും സജീവ സാന്നിധ്യമായിരുന്നു.
രോഗിയായ അച്ഛൻ രാധാകൃഷ്ണനെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് ഇപ്പോൾ വീട്ടിൽ ഉള്ളത്. പ്രദീപിന്റെ ഭൗതിക ശരീരം പ്രദീപ് പഠിച്ച പുത്തൂർ ഗവ. സ്കൂളിൽ പാെതു ദർശനത്തിനായി വെക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ വീട്ടു വളപ്പിലായിരിക്കും നടക്കുക.